ഡല്‍ഹി: ആർടി-പിസിആർ റിപ്പോർട്ടില്ലാത്തതിനാല്‍ വിമാനത്തിനുള്ളില്‍ കുടുങ്ങി സ്‌പൈസ് ജെറ്റ് പൈലറ്റുമാർ. നെഗറ്റീവ് റിപ്പോർട്ടില്ലാതെ ക്രൊയേഷ്യയിൽ എത്തിയ 4 സ്‌പൈസ് ജെറ്റ് പൈലറ്റുമാർക്കാണ് ഒരു ദിവസത്തോളം വിമാനത്തിൽ തന്നെ ചെലവഴിക്കേണ്ടി വന്നത്. ഡൽഹിയിൽ നിന്ന് ക്രൊയേഷ്യയൻ തലസ്ഥാനമായ സാഗ്രെബിലേക്ക് സർവീസ് നടത്തിയ ബോയിംഗ് 737 വിമാനത്തിലെ പൈലറ്റുമാർക്കാണ്, നിർബന്ധിത പ്രീ-ഫ്ലൈറ്റ് ആർടി-പിസിആർ പരിശോധന നെഗറ്റീവ് റിപ്പോർട്ട് ഇല്ലാത്തതിനാൽ ക്രൊയേഷ്യയിൽ ഇറങ്ങാൻ സാധിക്കാതിരുന്നത്.
രണ്ട് കമാൻഡർമാർ ഉൾപ്പെട്ട ക്യാബിൻ ക്രൂവിനാണ് വിമാനം ഡല്‍ഹിയിലേക്ക് തിരികെ പറക്കുന്നതിന് മുന്‍പുള്ള അവരുടെ ലേ ഓവർ സമയം വിമാനത്തില്‍ ചെലവഴിക്കേണ്ടി വന്നത്. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയതിന് എയർലൈനിനെ സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
എന്നാൽ ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് ഫ്ലൈറ്റ് ജീവനക്കാര്‍ക്ക് ആർടി-പിസിആർ നിർബന്ധമല്ലെന്ന് അറിയിച്ചിരുന്നതായി സ്‌പൈസ് ജെറ്റ് ഉദോഗസ്ഥൻ പറഞ്ഞു. സാഗ്രെബിൽ എത്തിയതിനുശേഷമാണ് ഇന്ത്യയിൽ കോവിഡ് രൂക്ഷമായതിനാൽ ഇളവുകൾ ഇല്ലെന്നും ആർടി-പിസിആർ നിർബന്ധമാക്കിയെന്നും ജീവനക്കാർ അറിയുന്നതെന്നും പൈലറ്റുമാർ വ്യക്തമാക്കി.