തിരുവനന്തപുരം: കേരളത്തില്‍ ഏഴ് പേർക്ക് 'മ്യൂക്കോര്‍മൈക്കോസിസ്' എന്ന ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയത്. അതില്‍ മൂന്ന് പേര്‍ തമിഴ്‌നാട് സ്വദേശികളാണ്.
ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും. സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോക്കോളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്. കോവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്.
അതേസമയം, കൊവിഡ് വരുന്നതിന് മുൻപും ഇത്തരത്തിലൊരു ഇൻഫെക്ഷൻ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കൽ കോളജുകളിലെ ഇൻഫെക്ഷൻ ഡിസീസ് ഡിപ്പാർട്ട്മെന്റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
2003ൽ സാര്‍സ് വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട സമയത്തും ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൊവിഡ് ബാധിച്ചവരിലും, പ്രമേഹമുള്ളവരിലും, രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമൊക്കെയാണ് ഈ ഫംഗസ് ബാധ പിടിപെടാനുള്ള സാധ്യത കൂടുതല്‍.