രാജ്യത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഒഡീഷ സ്വദേശിക്കാണ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 115 ആയി.
മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന 11 പേര്‍ ചാടിപ്പോയി. ദുബായില്‍ നിന്നെത്തിയ ഇവര്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. രോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുംബൈയിൽ 144 പ്രഖ്യാപിച്ചു. നവി മുംബൈയില്‍ ഒരു ആശുപത്രിയിലാണ് സംഭവം. ഇവരുടെ പരിശോധനാ ഫലം വന്നിരുന്നില്ല. അതിനിടെയാണ് ഇവര്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങിയോടിത്. കൂട്ടത്തില്‍ ഒരാളുടെ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. തങ്ങള്‍ക്ക് ദുബായിയില്‍ ക്രിക്കറ്റ് മത്സരം കളിക്കാനുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ മുങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദുബായില്‍ നിന്നെത്തിയ 11അംഗ സംഘത്തെ പരിശോധനകള്‍ക്ക് ശേഷം ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. നവി മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനും ലോക്കല്‍ പൊലീസും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
13 ലക്ഷം ആളുകളെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധിച്ചു. ഇറാനിൽ കുടുങ്ങിക്കിടന്ന 53 ഇന്ത്യക്കാരെ ഇന്ന് രാവിലെ എയർ ഇന്ത്യ വിമാനത്തിൽ രാജ്യത്ത് തിരിച്ചെത്തിച്ചു. നിരീക്ഷണത്തിനായി രാജസ്ഥാനിലെ ജെയ്‌സാൽമീറിലെ സൈനിക ക്യാമ്പിലേക്ക് മാറ്റി.
അതിനിടെ കൽബുർഗിയിൽ കൊവിഡ് 19 നെ തുടർന്ന് മരിച്ചയാളുടെ കുടുംബാംഗത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കർണാടക അതീവ ജാഗ്രതയിലാണ്. ഡൽഹിയിൽ മരിച്ച 68 കാരിയുടെ കുടുംബം 811 പേരുമായി ഇടപഴകിയതായി കണ്ടെത്തി. ഇവരെല്ലാം നിരീക്ഷണത്തിലാണ്. ബംഗ്ലാദേശ്, മ്യാന്മാർ, ഭൂട്ടാൻ അതിർത്തികൾ അടച്ചു. ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണമെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്.