പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിന് കോൺഗ്രസ് നിയമസഭാകക്ഷി നേതൃയോഗം നാളെ തിരുവനന്തപുരത്ത് ചേരും. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിലാകും യോഗം. രമേശ് ചെന്നിത്തലയുടേയും വി. ഡി. സതീശൻറെയും പേരുകൾ സജീവ ചർച്ചയിലുണ്ടെങ്കിലും ചെന്നിത്തല തുടരുന്നതിനോട് എ ഗ്രൂപ്പ് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കില്ലെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് ആരെന്നതിൽ ഹൈക്കമാൻഡ് ആകും അന്തിമ തീരുമാനം കൈക്കൊളളുക.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്ന ആവശ്യവും ശക്തമാണ്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഇനിയൊരു ദൗത്യം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നോട്ടുവന്നേക്കില്ല. അതുകൊണ്ടുതന്നെ മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിപക്ഷ നേതാവാക്കാന്‍ 'എ' ഗ്രൂപ്പ് ചില ശ്രമങ്ങള്‍ നടത്തിയിരുന്നു.
കേന്ദ്രനേതൃ പദവികൾ നൽകി രമേശ് ചെന്നിത്തലയെ ഡൽഹിയിലേക്ക് മാറ്റാൻ ആലോചനകൾ ശക്തമാണെങ്കിലും അതിന് അദ്ദേഹം തയ്യാറാകാന്‍ സാധ്യതയില്ല. എന്നാല്‍, കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഗ്രൂപ്പുകളുടെ അഭിപ്രായത്തിന് ഇനി ഹൈക്കമാന്‍ഡ് ചെവികൊടുക്കാന്‍ സാധ്യതയില്ല. എം. ലിജു അടക്കമുള്ള ഡിസിസി പ്രസിഡന്‍റുമാര്‍ രജിവച്ചത് മുതിര്‍ന്ന നേതാക്കളില്‍ സമ്മര്‍ദ്ദം കൂട്ടിയിട്ടുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചുമതല ഒഴിയാന്‍ അനുവദിക്കണമെന്ന് മുല്ലപ്പളളി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്നാണ് മുല്ലപ്പളളിയോട് ചെന്നിത്തല നിര്‍ദേശിച്ചത്.
നാളെ 11 മണിക്ക് കെപിസിസി ആസ്ഥാനത്താണ് നിയമസഭാകക്ഷി നേതൃയോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുക്കുന്ന ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും വൈദ്യലിംഗവും എംഎൽഎമാരുമായി ഒറ്റക്കൊറ്റക്കും ചർച്ച നടത്തും. ചെന്നിത്തല നേതൃസ്ഥാനത്ത് തുടരുമോ അതോ മാറ്റമുണ്ടാകുമോയെന്നതിൽ എംഎൽഎമാരുടെ നിലപാടാകും നിർണായകമാവുക.