ഡിആർഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) പുറത്തിറക്കി. ഡൽഹിയിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നഥ് സിംഗ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന് മരുന്നിന്റെ ആദ്യബാച്ച് കൈമാറി. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് യുമായി സഹകരിച്ച് ഡിആർഡിഒയുടെ ലബോറട്ടറിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐഎൻഎംഎസ്) ആണ് മരുന്ന് വികസിപ്പിച്ചത്. കൊവിഡിന്റെ ആദ്യ തരംഗത്തിൽ തന്നെ ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജിയുടെ സഹായത്തോടെ ഐഎൻഎംഎസ്-ഡിആർഡിഒ ശാസ്ത്രജ്ഞർ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. പരീക്ഷണത്തിൽ കണ്ടെത്തിയ മോളിക്യൂൾ SARS-CoV-2 വൈറസിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തി.
ഡ്രഗ്സ് റെഗുലേറ്ററി അതോറിറ്റി 2020 മെയ് മാസത്തിൽ മരുന്നിന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി നൽകി. മെയ് മുതൽ ഒക്ടോബർ വരെ 110 രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തി. മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ രാജ്യത്തെ 11 ആശുപത്രികളിലും നടത്തിയിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങൾ വിജയമായതിനെ തുടർന്ന് 2020 നവംബറിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി നൽകി. ഡൽഹി ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെ 27 കൊവിഡ് ആശുപത്രികളിൽ 220 രോഗികളിൽ മരുന്ന് പരീക്ഷണം നടത്തി. 65 വയസ്സിന് മുകളിൽ പ്രായമുള്ള രോഗികളിലാണ് മരുന്ന് കൂടുതൽ ഫലപ്രദമാവുക.
രോഗം ഗുരുതരമായി ബാധിച്ചവരിൽ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. ഗുരതരാവസ്ഥയിലുളള രോഗികളിൽ മരുന്ന് ഏറെ ഫലപ്രദമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മരുന്ന് പരീക്ഷിച്ച രോഗികളിൽ ഓക്സിൻ എടുക്കുന്നതിൽ പുരോഗതിയുണ്ടായതായും മന്ത്രാലയം വ്യക്തമാക്കി. കൊവിഡിനെതിരായ പോരാട്ടത്തിൽ ഡിആർഡിഒയുടെ പിന്തുണയോടെ തദ്ദേശീയമായ ഗവേഷണത്തിലൂടെ വികസിപ്പിച്ച മരുന്നാണ് ഇതെന്ന് ഹർഷവർദ്ദൻ പറഞ്ഞു. ആരോഗ്യമന്ത്രി ഡിആർഡിഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിന് മരുന്ന് ഏറെ സഹായകമാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഡൽഹിയിലെ ആശുപത്രികളിലാണ് മരുന്ന് ആദ്യം വിതരണം ചെയ്യുക.