ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തത് നെറികേടാണെന്ന് മാലാ പാർവതി. മന്ത്രിസഭയിൽ പുതിയ ആൾക്കാർ നല്ലതല്ല എന്നല്ല. കഴിവുള്ളവർ തന്നെയാണ്. പക്ഷേ ഷൈലജ ടീച്ചർ ജനങ്ങൾക്കിടയിൽ ഒരു വികാരം തന്നെയാണ്. അവരുണ്ടാകണം എന്നാഗ്രഹിച്ച് വോട്ട് ചെയ്ത ധാരാളം പേരുണ്ട്. ന്യായത്തിന്റെ ഭാഷ മാത്രം മനസ്സിലാകുന്നവർക്ക് ചിലപ്പോൾ ബോദ്ധ്യപ്പെടില്ല - അവര്‍ പറഞ്ഞു.
രണ്ടാം പിണറായി മന്ത്രിസഭയിൽ സഭയിൽ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആരോഗ്യ രംഗത്തെ ഇടപെടലും മികച്ച പ്രതിഛായയുമുള്ള കെ.കെ. ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി മുന്നോട്ടുപോകാനാകില്ലെന്നതാണ് പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിക്കൊഴികെ മറ്റാരേയും വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുകയായിരുന്നു.
മട്ടന്നൂരില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷവുമായിട്ടാണ് (60,963) കെ.കെ. ശൈലജ ഇത്തവണ നിയമസഭയിലേക്ക് പ്രവേശനം നേടിയത്. സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് കെ.കെ. ശൈലജക്ക് ലഭിച്ചത്.
അതേസമയം, പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, വീണ് ജോർജ്, വി അബ്ദുറഹ്മാൻ എന്നിവര്‍ മന്ത്രിമാരാകും. സ്പീക്കറായി എംബി രാജേഷിനെ നിശ്ചയിച്ചു. കെകെ ഷൈലജ പാർട്ടി വിപ്പാകും. പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെ നിശ്ചയിച്ചു.