സിപിഐഎം മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ‘കോപ്പ്’ എന്ന പ്രതികരണവുമായി സിപിഐഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജി. പിണറായിയുടെ രണ്ടാം സര്‍ക്കാരില്‍ മന്ത്രിമാരുടെ പട്ടികയില്‍ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ കൂടിയാണ് പോരാളി ഷാജി ഫേസ്ബുക്കില്‍ ഇപ്രകാരം കുറിച്ചത്. ഒപ്പം മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ പേജില്‍ ഒരു പോസ്റ്റ് പോലുമില്ല.
കെകെ ശൈലജയെ ഒഴിവാക്കിയതില്‍ സോഷ്യല്‍മീഡയക്കകത്തും പുറത്തും ഇടത് അനുകൂല പ്രൊഫൈലുകളില്‍ പോലും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ചരിത്രം ആവര്‍ത്തുകയാണെന്ന ക്യാപ്ക്ഷനോടെ ഗൗരിയമ്മയുടെ ചിത്രവും നിരവധി പേര്‍ പങ്കുവെച്ചു. ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടിയ പ്രവര്‍ത്തനമായിരുന്നു കെകെ ശൈലജയുടേത്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തതാണ് വലിയ പ്രതിഷേധത്തിന് കാരണമാവുന്നത്. 60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്.
അതേസമയം, പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, വീണ് ജോർജ്, വി അബ്ദുറഹ്മാൻ എന്നിവര്‍ മന്ത്രിമാരാകും. സ്പീക്കറായി എംബി രാജേഷിനെ നിശ്ചയിച്ചു. കെകെ ഷൈലജ പാർട്ടി വിപ്പാകും. പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെ നിശ്ചയിച്ചു.