ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പി-യായി തരംതാഴ്ത്തി. മെയ് 31-ന് വിരമിക്കാനിരിക്കെ ജേക്കബ് തോമസിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ നോട്ടീസ് നൽകി. തരംതാഴ്ത്തിക്കൊണ്ടുള്ള നോട്ടീസ് ജേക്കബ് തോമസ് കൈപറ്റി. സർവ്വീസ് ചട്ടലംഘനവുമായി ബന്ധപ്പെട്ട് നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടർന്നാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. സർക്കാറിന്‍റെ അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതും, സർക്കാർ ഉദ്യോഗസ്ഥൻമാർക്ക് ചേരാത്ത വിധം സർക്കാരിനെതിരെ ജേക്കബ് തോമസ് നടത്തിയ വിമർശനങ്ങളും സർവ്വീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതാണ് കടുത്ത നടപടിക്ക് വഴിവെച്ചത്. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ' എന്ന ആത്മകഥാപരമായ പുസ്തകത്തിലൂടെ ജേക്കബ് തോമസ് വിവിധ സർക്കാർ വകുപ്പുകൾക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. തുടർന്ന് ഗവൺമെന്‍റിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിൽ മാധ്യമങ്ങളോട് പലവട്ടം പ്രതികരിക്കുകയും ചെയ്തിരുന്നു.
എല്‍.ഡി.എഫ് സർക്കാർ അധികാരമേറ്റയുടനെ വിജിലൻസിന്‍റെ തലപ്പത്തെത്തിയ ജേക്കബ് തോമസ് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയുമായി നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. പിന്നീട് ഓഖി ദുരന്തത്തിന് പിന്നാലെ സർക്കാരിനെതിരെ നടത്തിയ പരാമർശങ്ങളാണ് ബന്ധം വഷളാക്കിയത്. തുടർന്ന് പല സമയത്തായി ലീവിൽ പോയ ജേക്കബ് തോമസിനെ പൊലീസിന്‍റെ മുഖ്യ ചുമതലകളിൽനിന്ന് മാറ്റി മെറ്റൽ ആൻറ് സ്റ്റീൽസിൽ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെയും അദ്ദേഹം പരസ്യ പ്രതികരണം നടത്തിയിരുന്നു.
സർക്കാരിന് വഴങ്ങാൻ തയ്യാറാകാതിരുന്ന ജേക്കബ് തോമസിന്‍റെ രീതികളാണ് കടുത്ത നടപടിയിൽ കലാശിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ ഇത്തരത്തിൽ കടുത്ത നടപടി സ്വീകരിക്കുന്നത്. 1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്