കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലെ 5 കോടി രൂപയുടെ ഉറവിടം വ്യക്തമാക്കണമെന്ന് കർണാടക ഹൈക്കോടതി. ബിനീഷിന്റെ ജാമ്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ബിനീഷിന്റെ അഭിഭാഷകനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കിയാൽ മാത്രമെ ജാമ്യം നൽകാനാകൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. ജാമ്യ ഹർജി പരിഗണിക്കുന്നത് ഈ മാസം 24 ലേക്ക് മാറ്റി.
ബിനീഷ് അക്കൗണ്ടിലെ പണം പച്ചക്കറി മൊത്തക്കച്ചവടത്തിലൂടെ ലഭിച്ചതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ബിനീഷിന്റെ അക്കൗണ്ടിൽ കള്ളപ്പണം ഇല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല.
ബിനീഷ് ഏഴുമാസമായി ജയിലിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ബിനീഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടത്. അതേസമയം ഏഴു മാസം ജയിലില്‍ കഴിഞ്ഞത് ജാമ്യം നല്‍കുന്നതിനുള്ള കാരണമല്ലെന്ന് ബെംഗളൂരു പ്രത്യേക കോടതി വ്യക്തമാക്കിയിരുന്നു. ക്യാന്‍സര്‍ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ കാണാൻ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ രണ്ടു തവണ ബെംഗഗളൂരു പ്രത്യേക കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുർന്നാണ് ജാമ്യഹർജിയുമായി ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്. 2020 ഒകടോബര്‍ 29നാണ് ബിനിഷിനെ കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നവംബര്‍ 11 മുതല്‍ ബെംഗളൂരു ബിനീഷ് പരപ്പന അഗ്രഹാര ജയിലിലാണ്.