രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എകെ ബാലൻ. ചടങ്ങ് ബഹിഷ്കരിക്കുമെന്ന നിലപാട് പ്രതിപക്ഷ നേതാവ് പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി പ്രതിപക്ഷ നേതാവെങ്കിലും ചടങ്ങിൽ പങ്കടുക്കണം. മന്ത്രിസഭയോട് തുടക്കത്തിൽ തന്നെ പ്രതിപക്ഷത്തിന് നിഷേധാത്മ നിലപാടാണെന്നും ബാലൻ പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായ അദ്യഘട്ടത്തിൽ പ്രതിപക്ഷം സഹകരിച്ചില്ല. സർക്കാറിനെതിരെ പ്രതിപക്ഷം നിലപാട് എടുക്കുകയാണ് ചെയ്തത്. സർക്കാറിന്റെ സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷം നിലപാട് എടുത്തു. സർക്കാർ കിറ്റ് നൽകിയപ്പോൾ ഇതിനെതിരെ പ്രതിപക്ഷം കോടതിയിൽ പോയി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. യാതൊരുവിധ കൊവിഡ് പ്രോട്ടോക്കൾ ലംഘനവും ഉണ്ടാകില്ലെന്നും ബാലൻ പറഞ്ഞു.
രണ്ടാം പിണറായി വിജയൻ മന്ത്രിസഭ നാളെയാണ് സത്യപ്രതിജ്ഞ ചെയ്യുക. 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. 500 ഓളം പേരാണ് ചടങ്ങിൽ പങ്കെടുക്കു. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.