സിപിഎം നേതാവ് എ. എ. റഹീമിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ വിശദീകരണവുമായി പാർട്ടി അനുകൂല ഫേസ്ബുക്ക് പേജായ 'പോരാളി ഷാജി'. 'ഞാന്‍ ഈ പേജിന് പുറത്ത് ഒരാളെയും തെറി പറയാന്‍ പോയിട്ടില്ല. പാര്‍ട്ടിയുടെ പേരില്‍ ഒരു പെണ്ണിനോടും മര്യാദ വിട്ട് പെരുമാറാന്‍ പോയിട്ടില്ല. വിമര്‍ശനങ്ങളുടെ പേരില്‍ ഒരു സഖാവിനെയും ഭീഷണിപ്പെടുത്തി ഓടിക്കാന്‍ പോയിട്ടില്ല. അത് കൊണ്ട് തന്നെ ആര്‍ക്ക് മുന്നിലും തല കുനിക്കുകയുമില്ല' എന്ന് പോരാളി ഷാജി പറയുന്നു. കെകെ ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിനെതിരെ പോരാളി ഷാജി രംഗത്തു വന്നിരുന്നു. ടീച്ചർക്ക് ഒരു അവസരം കൂടികൊടുക്കണമെന്നായിരുന്നു പോരാളി ഷാജി പോസ്റ്റ് ചെയ്തിരുന്നത്. കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറെയേയും തിരികെ വിളിക്കണമെന്നും പോരാളി ഷാജി പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ പോരാളി ഷാജി അജ്ഞാതമായ കഥാപാത്രമാണ്. ഈ പാര്‍ട്ടിക്കോ ഡിവൈഎഫ്ഐ എന്ന യുവജന സംഘടനയ്ക്കോ ഒരു ബന്ധവുമില്ലാത്ത ഏര്‍പ്പാടാണ്. അജ്ഞാതരായവര്‍ ഇങ്ങനെ പലതും പറയും എന്നായിരുന്നു റഹീമിന്‍റെ പ്രതികരണം.
പോരാളി ഷാജിയുടെ വിശദീകരണം
ഭയ ഭക്തി ബഹുമാനങ്ങള്‍ ‘കമ്മ്യൂണിസം’ എന്ന ആശയത്തോട് മാത്രമാണ്. അല്ലാതെ ഇന്നലെ പൊട്ടി മുളച്ച വെട്ട് കിളി കൂട്ടങ്ങളോടല്ല. അതെപ്പോഴും ഓര്‍മയില്‍ വേണം. സോഷ്യല്‍ മീഡിയയില്‍ എതിരാളികള്‍ മാത്രമുണ്ടായിരുന്ന കാലത്താണ് ഈ പേജ് ഇവിടെ വരുന്നത്.. ഇതിലും വലിയ അക്രമണങ്ങളും ഭീഷണികളും പൊങ്കാല പൂരങ്ങളും വന്നിട്ടും ഒരടി പിന്നോട്ട് പോയിട്ടില്ല. പിന്നല്ലേ മക്കളെ ഇന്ന്. ആര്‍എസ്എസ് രാജ്യവ്യാപകമായി ഈ പേജിനെതിരെ ക്യാമ്പയിന്‍ നടത്തിയിട്ടും നേരം പുലര്ന്നത് മുതല്‍ രാത്രി നട്ട പാതിരാ വരെ പോസ്റ്റ് ഇട്ടിട്ടുണ്ട് അവര്‍ക്കെതിരെ തന്നെ.
ആരുമില്ലാതിരുന്ന കാലത്ത് ഇവിടുത്തെ സാധാരണ അനുഭാവികള്‍ക്കൊപ്പം നിന്നതിന്റെയും അവര്‍ക്ക് സപ്പോര്‍ട്ട് കൊടുത്ത് ഇടത് പക്ഷത്തിനു സ്വന്തമായി ഒരിടം സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കാന്‍ സഹായിച്ചതിന്റെയും പേരില്‍ വന്ന ഭീഷണിയുടെയും കഴുത്ത് വെട്ടല്‍ ഭീഷണികളുടെയും കടന്ന് വന്ന ദുര്‍ഘടമായ വഴികളുടെയും നൂറിലൊന്ന് ഇന്നലെ പൊങ്ങി മുളച്ച സിംഹങ്ങള്‍ അനുഭവിച്ചിട്ടില്ല. അത് ഇവിടെ ആദ്യം മുതല്‍ ഉണ്ടായിരുന്നവര്‍ക്കറിയാം..
ഞാന്‍ എന്റെ പേജിലും ഗ്രൂപ്പിലും ഇട്ട് സപ്പോര്‍ട്ട് നല്‍കി കൊണ്ട് വന്ന പേജുകള്‍ ഒക്കെ തന്നെയേ ഇപ്പോഴുമിവിടെ ഉള്ളൂ. അല്ലാത്തതും ഉണ്ട്. ഇല്ലെന്നല്ല, ഞാന്‍ ഈ പേജിന് പുറത്ത് ഒരാളെയും തെറി പറയാന്‍ പോയിട്ടില്ല. പാര്‍ട്ടിയുടെ പേരില്‍ ഒരു പെണ്ണിനോടും മര്യാദ വിട്ട് പെരുമാറാന്‍ പോയിട്ടില്ല, വിമര്‍ശനങ്ങളുടെ പേരില്‍ ഒരു സഖാവിനെയും ഭീഷണിപ്പെടുത്തി ഓടിക്കാന്‍ പോയിട്ടില്ല, അത് കൊണ്ട് തന്നെ ആര്‍ക്ക് മുന്നിലും തല കുനിക്കുകയുമില്ല.
പിന്നെ സഖാവ് റഹിമിനെതിരെ പറഞ്ഞത്. അദ്ദേഹം ഒരു ഉത്തരവാദപ്പെട്ട നേതാവാണ്. ഒരാളെയും അടച്ചു ആക്ഷേപിക്കാന്‍ പാടില്ല. ജോലി സാഹചര്യങ്ങളും മറ്റുമുള്ള ഗതികേട് കൊണ്ട് മുഖമില്ലാത്ത ആയിരങ്ങള്‍ കൂടി ഈ പാര്‍ട്ടിക്ക് വേണ്ടി ഇവിടെ അധ്വാനിച്ചിട്ടുണ്ട്. അവരാരും നിങ്ങള്‍ കരുതുന്നപോലെ ഗൂഢ സംഘങ്ങള്‍ അല്ല, കൊലപാതകികളോ ഗുണ്ടകളോ അല്ല, ഈ പാര്‍ട്ടിയോടുള്ള അഭിനിവേശം കൊണ്ട് വരുന്നതാണ്, അത് സഖാവേ നിങ്ങള്‍ മറന്നു പോയി..
നിങ്ങള്‍ അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു. ഞാനും അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു.പിന്നെ ഒരു അനുഭാവി, അല്ലെങ്കില്‍ ഒരു പൗരന്‍ എന്ന നിലയ്ക്ക് ഞാനെപ്പോഴും സാധാരണ ജനങ്ങളുടെ അഭിപ്രായമാണ് പറയുക.. അത് കൊണ്ട് തന്നെ വിമര്‍ശനങ്ങളും ഉണ്ടാവും അതിനേക്കാള്‍ ഇരട്ടി നന്മകളും ഈ പേജിലൂടെ തന്നെ നിങ്ങളില്‍ എത്തും. അംഗീകരിക്കാന്‍ കഴിയാത്തവര്‍ ദയവായി ഒഴിഞ്ഞു പോകുമല്ലോ.