പിണറായി വിജയൻ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി പ്രശസ്തരായ 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന ‘നവകേരള ഗീതാഞ്ജലി ’ പ്രദർശിപ്പിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജീകരിച്ച കൂറ്റൻ സ്‌ക്രീനിലാണ് നവകേരള ഗീതാഞ്ജലി അരങ്ങേറുക.
കെ ജെ യേശുദാസ്, എ ആർ റഹ്‌മാൻ, ഹരിഹരൻ, പി ജയചന്ദ്രൻ, കെ എസ് ചിത്ര, സുജാത, എം ജി ശ്രീകുമാർ, അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി, മോഹൻലാൽ, ജയറാം, കരുണാമൂർത്തി, സ്റ്റീഫൻ ദേവസി, ഉണ്ണിമേനോൻ, ശ്രീനിവാസ്, ഉണ്ണിക്കൃഷ്ണൻ, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ, ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, ശരത്, ബിജിബാൽ, രമ്യ നമ്പീശൻ, മഞ്ജരി, സുധീപ്കുമാർ, നജിം അർഷാദ്, ഹരിചരൻ, മധുശ്രീ, രാജശ്രീ, കല്ലറ ഗോപൻ, അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻഎന്നിവരാണ് ഗീതാഞ്ജലിയുമായി സ്കീനിൽ എത്തുക.
മമ്മൂട്ടി പരിപാടിയുടെ അവതരണം നടത്തും. ചലച്ചിത്ര സംവിധായകൻ ടി കെ രാജീവ്കുമാറാണ് സംവിധായകൻ. രമേശ് നാരായണൻ സംഗീതം ചിട്ടപ്പെടുത്തി. പിആർഡിയും കേരള മീഡിയ അക്കാഡമിയും ചേർന്നാണ് ഗീതഞ്ജലി നിർമിച്ചത്.
രണ്ടാം പിണറായി വിജയൻ മന്ത്രിസഭ ഇന്ന് ഉച്ചക്ക് 3.30 ന് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. 500 പേർക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. കൊവിഡ് കാലമായതിനാൽ ക്ഷണിക്കപ്പെട്ട പലരും ചടങ്ങിൽ പങ്കെടുക്കില്ല. പ്രതിപക്ഷ നേതാക്കൾ ചടങ്ങിന് എത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ആളുകളുടെ എണ്ണം കുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ സെൻട്രൽ സ്റ്റേഡിയത്തിൽ 250 ൽ താഴെ മാത്രമാണ് കേസരകൾ നിരത്തിയിരിക്കുന്നത്.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുമ്പ് പുന്നപ്ര-വയലാർ രക്തസാക്ഷികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത കമ്യുണിസ്റ്റ മന്ത്രിമാരും ആദരം അർപ്പിച്ചു. പിണറായി വിജയന് പുറമെ സിപിഎമ്മിലെ 12 മന്ത്രിമാരും സിപിഐയിലെ 4 മന്ത്രിമാരുമാണ് വയലാറിലും പുന്നപ്രയിലെ വലിയചുടുകാട്ടിലും എത്തി പുഷ്പചക്രം അർപ്പിച്ചത്. നിയുക്ത സ്പീക്കർ എംബി രാജേഷും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും രക്തസാക്ഷികൾക്ക് ആദരം അർപ്പിക്കാൻ എത്തിയിരുന്നു.രാവിലെ 9 മണിക്ക് വയലാറിലും 10 മണിയോടെ വലിയ ചുടുകാട്ടിലും എത്തിയാണ്. രക്തസാക്ഷികളെ നിയുക്ത മന്ത്രിമാർ സ്മരിച്ചത്.
കൊവിഡ് പ്രോട്ടുക്കോൾ പാലിച്ച് ചടങ്ങുകൾ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും രക്തസാക്ഷി മണ്ഡപത്തിന് സമീപം ഏതാനും സമയം നല്ല തിരക്ക് അനുഭവപ്പെട്ടു. മുഖ്യമന്ത്രി രണ്ട് ഇടങ്ങളിലും 5 മിനുട്ടിൽ താഴെയാണ് ചെലവഴിച്ചത്. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ എത്തിയത്. 1957 മുതൽ ഇടതുപക്ഷ മന്ത്രിസഭകൾ അധികാരമേൽക്കുന്നതിന് മുമ്പ് പുന്നപ്ര വയലാറിൽ അന്തിയുറങ്ങുന്ന രക്തസാക്ഷികൾക്ക് ആദരം അർപ്പിക്കാറുണ്ട് പതിവാണ്. ഈ പതിവ് തെറ്റിക്കാതെയാണ് പിണറായി വിജയനും കൂട്ടരും പുന്നപ്ര വയലാറിൽ എത്തിയത്.