ഡല്‍ഹി: ഒക്ടോബർ മുതൽ വിൽപ്പനക്കെത്തുന്ന വാഹന ടയറുകൾക്ക് ഗുണനിലവാര മാനദണ്ഡം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. റോളിംഗ് റെസിസ്റ്റൻസ്, വെറ്റ് ഗ്രിപ്പ്, റോളിംഗ് സൗണ്ട് എമിഷൻ എന്നിവ അടിസ്ഥാനമാക്കിയാണ് ടയറുകളുടെ ഗുണ നിലവാരം നിശ്ചയിക്കുക. ഇവയുടെ ഗുണനിലനിലവാരം ടയറുകളിൽ രേഖപ്പെടുത്തണം.
ടയറുകളുടെ പ്രകടനം മെച്ചപ്പെടുത്താനും സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. 2016 മുതൽ യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം ടയറുകൾ മാത്രമെ വിൽക്കാൻ അനുവാദമുള്ളു. ഈ മാതൃകയിലാണ് ഇന്ത്യയിലും മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നത്. കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം ഇത് സംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി.
നിലവിലെ മോഡലുകളിൽ 2022 ഒക്ടോബറിന് ഉള്ളിൽ ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ടയറുകളുടെ ഗുണനിലവാര സ്റ്റാർ റേറ്റിംഗ് ഏർപ്പെടുത്തുന്നതിന് മുന്നോടിയായാണ് പുതിയ നീക്കം.രാജ്യത്തിന് അകത്തും നിർമിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ടയറുകൾക്കും മാനദണ്ഡങ്ങൾ ബാധകമായിരിക്കും.
ഏറ്റവും കൂടുതൽ ടയർ നിർമിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇവിടെ നിന്നും വിവിധ രാജ്യങ്ങളിലേക്ക് ടയറുകൾ കയറ്റി അയക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വൻകിട കമ്പനികൾ ഇത്തരം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ടയറുകൾ നിർമിക്കുന്നത്. അതേസമയം, ഇന്ത്യയിൽ വിൽക്കുന്ന ടയറുകൾക്ക് ബിഐഎസ് ബഞ്ച്മാർക്ക് ക്വാളിറ്റി സർട്ടിഫിക്കേഷൻ മാത്രമെ ആവശ്യമുള്ളു. പുതിയ പരിഷ്കാരം ഗുണനിലവാരം സംബന്ധിച്ച വിവരങ്ങൾ ഗുണഭോക്താക്കളെ കൂടി ധരിപ്പിക്കാൻ ടയർ കമ്പനികൾ നിർബന്ധിതരാകും.