ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിനെതിരെ ആഞ്ഞടിച്ച് നടൻ പൃഥ്വിരാജ്. ലക്ഷദ്വീപിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ നിരാശാജനകമാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ലക്ഷദ്വീപ് നിവാസികളുടെ ആവശ്യപ്രകാരമാണ് ദ്വീപിലെ അവസ്ഥയെ കുറിച്ച് എഴുതുന്നതെന്ന് പൃഥിരാജ് വ്യക്തമാക്കി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾ തികച്ചും വിചിത്രമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പരിഷ്കാരങ്ങൾ അംഗീകരിക്കാനാവില്ല. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥക്ക് ഭീഷണിയാവുന്ന തരത്തിലാണ് ദ്വീപിലെ ഭരണപരിഷ്കാരങ്ങളെന്ന് പൃഥ്വിരാജ് ഇംഗ്ലീഷിൽ എഴുതിയ കുറിപ്പിൽ അഭിപ്രായപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൃഥ്വിരാജിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പരിഭാഷ
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു സ്കൂൾ ഉല്ലാസയാത്ര മുതലാണ് ഈ മനോഹരമായ ചെറിയ ദ്വീപുകളെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ ആരംഭിക്കുന്നത്. പച്ചകലർന്ന നീല വെള്ളവും സ്ഫടിക തുല്യമായ തടാകങ്ങളും തന്നെ ഏറെ ആകർഷിച്ചിരുന്നു.
വർഷങ്ങൾക്കുശേഷം, സച്ചിയുടെ അനാർക്കലി സിനിമായി ബന്ധപ്പെട്ടാണ് പിന്നീട് ഞാൻ ദ്വീപിൽ എത്തിയത്. ഞാൻ കവരത്തിയിൽ 2 മാസം ചെലവഴിച്ചത് ഒരു ജീവതികാലത്തേക്കുള്ള ഓർമകളും ഒരുപാട് സുഹൃത്തുക്കളെയും ഉണ്ടാക്കി. രണ്ട് വർഷം മുമ്പ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ രംഗങ്ങളുടെ ചിത്രീകരണത്തിനായി വീണ്ടും ലക്ഷദ്വീപിലേക്ക് പോയി. ഊഷ്മളമായ ഹൃദയത്തിന് ഉടമകളായ ലക്ഷദ്വീപിലെ ജനതയുടെ സഹകരണവും സ്നേഹവും ഇല്ലായിരുന്നെങ്കിൽ ഇവയൊന്നും സാധ്യമാകില്ലായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ ദ്വീപുകളിൽ നിന്ന് എനിക്ക് പരിചയമുള്ളതും ഇല്ലാത്തതുമായ ആളുകളിൽ നിന്ന് നിരാശാജനകമായ സന്ദേശങ്ങളാണ് ലഭിക്കുന്നത്. അവിടെ നടക്കുന്ന കാര്യങ്ങൾ പൊതുജനമധ്യത്തിലെത്തിക്കാൻ സഹായിക്കണമെന്ന് അവർ എന്നോട് അഭ്യർത്ഥിക്കുകയും ചിലപ്പോൾ യാചിക്കുകയും ചെയ്യുകയാണ്. ദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ “പരിഷ്കാരങ്ങൾ” തികച്ചും വിചിത്രമാണെന്ന് തോന്നുന്നു. ദ്വീപിൽ നടക്കുന്ന കാര്യങ്ങളെകുറിച്ച് ഓൺലൈനിൽ വിവരങ്ങൾ ലഭ്യമാണ്.
തന്നോട് സംസാരിച്ച ദ്വീപുകാരിൽ ആരും തന്നെ അവിടെ നടക്കുന്ന കാര്യങ്ങളിൽ സന്തുഷ്ടരല്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയാകരുത്, മറിച്ച് ജനങ്ങൾക്ക് വേണ്ടിയാകണമെന്ന് താൻ വിശ്വസിക്കുന്നു. രാജ്യത്തെ നിർണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല. അത് സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ അല്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങിനെ പുരോഗതിയാകും? പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ ദ്വീപിലെ ആവാസ സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുന്നത് എങ്ങിനെ വികസനത്തിന് വഴിയൊരുക്കും?
നമ്മുടെ സംവിധാനങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്, ജനങ്ങളിൽ കൂടുതൽ വിശ്വാസമുണ്ട്. നാമനിർദ്ദേശം ചെയ്യപ്പെട്ട ഭരണകൂടത്തിന്റെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ, ആ നിയമനത്തിൽ യാതൊരു അവകാശവും ഇല്ലാത്ത ജനതയുടെ ശബ്ദം ലോകത്തിന്റെയും സർക്കാറിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ഇതല്ലാതെ മറ്റൊരു മാർഗമില്ല.
അതിനാൽ, ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേൾക്കുക, ആ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയുന്ന അവരെ വിശ്വസിക്കുക.