തിരുവനന്തപുരം: 15-ാം കേരളാ നിയമസഭയില്‍ കേരളത്തിന്റെ 23-ാം സ്പീക്കറായി എം. ബി. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫിന്റെ പി. സി. വിഷ്ണുനാഥായിരുന്നു എതിരാളി. വിഷ്ണുനാഥിന് 40 വോട്ടുകളാണ് കിട്ടിയത്. ഒരു വോട്ടും അസാധുവായില്ല. മുഖ്യമന്ത്രി അടക്കമുള്ള കക്ഷി നേതാക്കള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.
പി. ശ്രീരാമകൃഷ്ണന്‍റെ പിന്‍ഗാമിയായാണ് എം. ബി. രാജേഷ് പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്. സ്ഥാനം ഒഴിഞ്ഞ സ്പീക്കറും, പുതിയ സ്പീക്കറും തമ്മിലുള്ള സമാനതകള്‍ ഏറെയാണ്. കോളേജ് കാലഘട്ടം മുതല്‍ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത് വരെ പി. ശ്രീരാമകൃഷ്ണന്‍ നടന്ന അതേ വഴികളില്‍ തന്‍റെ കര്‍മ്മ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുവാന്‍ രാജേഷിന് സാധിച്ചിട്ടുണ്ട്. എം.ബി രാജേഷിന് വാക് ചാതുര്യത്തിലും, മികച്ച പ്രകടനത്തിലും, അതിനെക്കാളുപരി നാല്ലൊരു രാഷ്ട്രീയക്കാരന്‍ എന്ന രീതിയിലും ജനശ്രദ്ധ നേടിയെടുക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
തൃത്താല നിയോജക മണ്ഡലത്തില്‍ തീപാറുന്ന മത്സരത്തില്‍ വ്യക്തിത്വ മികവ് കൊണ്ട് ശക്തനായ വി. ടി. ബല്‍റാമിനെയാണ് എം. ബി. രാജേഷ് പരാജയപ്പെടുത്തിയത്.
1971 മാര്‍ച്ച് 12ന് പഞ്ചാബിലെ ജലന്ധറിലാണ് രാജേഷ് ജനിച്ചത്. അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ സൈന്യത്തിലെ ഹവീല്‍ദാറായിരുന്നു. കാറല്‍മണ്ണ മംഗലശ്ശേരി രമണിയാണ് രാജേഷിന്‍റെ അമ്മ. ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. ലോക്സഭയില്‍ ഒരു പതിറ്റാണ്ട് കാലം പാലക്കാടിന്‍റെ എം.പിയായിരുന്ന എം.ബി രാജേഷ്, തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ പുതിയ ചുവടുവെപ്പിനൊരുങ്ങുകയാണ്.