വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിര്‍ഭയ കേസ് കുറ്റവാളികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികളുടെ അഭിഭാഷകന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കത്തയച്ചു. കേസിലെ പ്രതികളെ മാര്‍ച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റാന്‍ ഡല്‍ഹി കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് ഈ വാറന്റ്.
അതേസമയം നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ കുറ്റവാളികളെ തൂക്കിലേറ്റാനുള്ള നടപടികൾ ആരംഭിച്ചു. നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള ഡമ്മി പരീക്ഷണം ചൊവ്വാഴ്ച നടക്കും. ഇതിനായി ആരാച്ചാരെ ജയിലിൽ എത്തിക്കും. മീററ്റ് സ്വദേശി പവൻ ജല്ലാദ് ആണ് ആരാച്ചാർ. പവൻ ജല്ലാദിനു ഹാജരാകാൻ തിഹാർ ജയിൽ അധികൃതർ നിർദേശം നൽകി. കുറ്റവാളികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷക്കുള്ള നടപടികൾ വീണ്ടും ആരംഭിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 5.30നു നാലു പേരുടെയും വധശിക്ഷ നടപ്പാക്കണമെന്നാണ് കോടതി നിർദേശം. പ്രതികളായ മുകേഷ് കുമാർ സിങ്, പവൻ ഗുപ്ത , വിനയ് ശർമ , അക്ഷയ്കുമാർ സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. നാലുപേരെയും ഒരുമിച്ചാണ് തൂക്കിലേറ്റുക. പ്രതികളായ മുകേഷ്, പവൻ, വിനയ് എന്നിവർ ബന്ധുക്കളുമായി അവസാന കൂടിക്കാഴ്ച നടത്തി.
2012 ഡിസംബര്‍ 23നാണ് രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ സംഭവം നടന്നത്. സുഹൃത്തിനോടൊപ്പം ബസിൽ കയറിയ വിദ്യാർത്ഥിനിയെ നാല് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു