മധ്യപ്രദേശിൽ ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ വിവാഹങ്ങൾ അസാധുവാക്കും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച മെയ്മാസത്തിൽ രഹസ്യമായി നടത്തിയ വിവാഹങ്ങളാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.
ലോക്ക്ഡൗണിൽ നടന്ന വിവാഹങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകില്ലെന്ന് മധ്യപ്രദേശിലെ വിവിധ ജില്ലാ കളക്ടർമാർ അറിയിച്ചു. ഇത് സംബന്ധിച്ച് അറിയിപ്പുകൾ റജിസ്ട്രാർ ഓഫീസുകൾക്ക് നൽകിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇത് ലംഘിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് മെയ് മാസത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. വിവാഹ വേദികൾ കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന പശ്ചാത്തലത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. മാനദണ്ഡങ്ങൾ ലംഘിച്ച് സംസ്ഥാനത്ത് രഹസ്യമായി 130 വിവാഹ ചടങ്ങുകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിർദേശങ്ങൾ ലംഘിച്ച 30പേർക്കെതിരെ കേസെടുത്തതായും അധികൃതർ അറിയിച്ചു. ഡാബ്രയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത നിരവധിയാളുകൾക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് പറഞ്ഞു. മധ്യപ്രദേശ് സ്വദേശികളായ ചിലർ വിവാഹങ്ങൾ ഉത്തർപ്രദേശിൽവെച്ച് നടത്തിയിരുന്നു. ഈ വിവാഹങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കും.