ലക്ഷദ്വീപിലെ അഡ്മിനിടസ്ട്രറ്ററുടെ ഉത്തരവ് നടപ്പാക്കേണ്ട ചുമതല ജില്ലാ കളക്ടർക്കാണ്. നിലവിൽ എസ് അഷ്കർ അലിയാണ് ലക്ഷദ്വീപ് കളക്ടർ. മണിപ്പൂർ സ്വദേശിയായ അഷ്കർ അലി സംസ്ഥാനത്ത് നിന്നും ഐഎഎസ് നേടുന്ന ആദ്യ ന്യൂനപക്ഷ വിഭാഗക്കാരനാണ്. മുസ്ലീം മിറ്റായ്-പങ്കൽ വിഭാഗത്തിൽപ്പെട്ടയാളാണ് അഷ്കർ
അലി. 400 വർഷം പഴക്കമുള്ള മുസ്ലീം പിന്നാക്ക വിഭാഗമാണ് മണിപ്പൂരിലെ മിറ്റായ് പങ്കൽ. മണിപ്പൂർ ജനസംഖ്യയുടെ എട്ട് ശതമാനമാണ് മിറ്റായ് വിഭാഗമുള്ളത്. ഈ വിഭാഗത്തിൽ നിന്ന് ആദ്യമായാണ് ഒരാൾ ഐഎഎസ് പദവിയിലെത്തുന്നത്.
ഇടത്തരം കർഷക കുടുംബത്തിൽ ഉൾപ്പെട്ട അഷ്കർ 2015 ലാണ് ഐഎഎസ് നേടിയത്. 167 റാങ്ക് നേടിയാണ് യുപിഎസ് സി പരീക്ഷ പാസായത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ബിരുദം നേടിയ ശേഷമാണ് സിവിൽ സർവീസ് കോച്ചിംഗ് ആരംഭിച്ചത്. സിവിൽ സർവീസ് നേടുക എന്നത് അഷ്കർ അലിയുടെ ക്ലാസ് മുതലുള്ള സ്വപ്നമായിരുന്നു. പിതാവിനൊപ്പം കൃഷിപ്പണിചെയ്താണ് പഠനത്തിനുള്ള പണം അഷ്കർ കണ്ടെത്തിയത്.
2018 ഒക്ടോബർ 15 നാണ് അഷ്കർ അലി ലക്ഷദ്വീപ് കളക്ടറായി ചുമതലയേറ്റത്. അതുകൊണ്ട് തന്നെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കേണ്ട ഭാരിച്ച ചുമതലയാണ് അഷ്കർ അലി ഏറ്റെടുത്തിരിക്കുന്നത്. ദ്വീപിലെ പരിഷ്കാരങ്ങളിൽ ഉയരുന്ന പ്രതിഷേധങ്ങൾ തണുപ്പിക്കാനും പ്രഫുൽ പട്ടേൽ അഷ്കർ അലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രം കേരളമായതിനാൽ കഴിഞ്ഞ ദിവസം അഷ്കർ അലി കൊച്ചിയിലെത്തി വാർത്താ സമ്മേളനം നടത്തി. പ്രഫുൽ പട്ടേലിന്റെ എല്ലാ നടപടികളെയും ന്യായീകരിച്ചാണ് അഷ്കർ അലി മാധ്യമങ്ങളോട് സംസാരിച്ചത്. തുടർന്ന് അഷ്കർ അലിക്കെതിരെ ദ്വീപിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. കഴിഞ്ഞ ദിവസം രാത്രി അഷ്കർ അലിയുടെ കോലം യൂത്ത് കോൺഗ്രസുകാർ കത്തിച്ചു. പ്രതിഷേധിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കവരത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്.