LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ബിജെപി മടുത്തു'; തൃണമൂലിലേക്ക് തിരിച്ചുവരാന്‍ നേതാക്കളുടെ ക്യൂ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു തൃണമൂല്‍ നേതാക്കളുടെ ബിജെപിയിലേക്കുളള ഒഴുക്ക്. മമതാ ബാനര്‍ജിയുടെ വലംകൈയായിരുന്ന സുവേന്ദു അധികാരിയുള്‍പ്പെടെ നിരവധി നേതാക്കളാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയത്. അതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയെക്കുറിച്ചുളള ചര്‍ച്ചകള്‍ സജീവമായി.

എന്നാല്‍ മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം. 292 നിയമസഭാ സീറ്റുകളില്‍ 213 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. ബിജെപിയ്ക്ക് 77 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാലിപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയിലേക്ക് പോയ നേതാക്കളൊക്കെ തിരിച്ചുവരാനനുവദിക്കണമെന്നാവശ്യപ്പെട്ട് മമതാ ബാനര്‍ജിയോട് അപേക്ഷിക്കുന്ന ട്രെന്‍ഡാണുളളത്.

തൃണമൂല്‍ എംഎല്‍എ ആയിരുന്ന സോണാലി ഗുഹ മാര്‍ച്ചില്‍ ബിജെപി അംഗമായിരുന്നു. തിരിച്ചുവരാന്‍ അനുവദിക്കണം. തെറ്റുപറ്റിയെന്ന് ക്ഷമാപണം നടത്തി സോണാലി ഗുഹ മമതാ ബാനര്‍ജിക്ക് കത്തെഴുതിയിരുന്നു. തൃണമൂല്‍ പതാക വീണ്ടും കൈകളിലുയര്‍ത്തണമെന്ന് പറഞ്ഞാണ് ദീപേന്ദു ബിശ്വാസ് മമതയ്ക്ക് കത്തെഴുതിയത്. സരള മുര്‍മു, അമല്‍ ആചാര്യ, രാജിബ് ബാനര്‍ജി എന്നിവരാണ് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് മമതയോട് വ്യക്തമാക്കിയിട്ടുളളത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുതിര്‍ന്ന നേതാക്കളെക്കൂടാതെ എട്ട് എംഎല്‍എമാരും ബിജെപിയുടെ നാല് സിറ്റിംഗ് എംഎല്‍എമാരും തൃണമൂലില്‍ ചേരാനുളള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഈ നേതാക്കള്‍ പാര്‍ട്ടി വിട്ടത്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂലിനുവേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍ മാനിക്കേണ്ടതുണ്ടെന്ന് കുനാല്‍ ഘോഷ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk