നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ രാജ് കുമാർ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ആറ് പൊലീസുകാരെ പിരിച്ചുവിടും. പ്രതികളായ എസ്‌ഐ സാബു, എഎസ്‌ഐ റോയ്. പൊലീസ് ഡ്രൈവർ നിയാസ്, സി.പി.ഒ ജിതിന്‍, റെജിമോന്‍, ഹോം ഗാര്‍ഡ് ജെയിംസ് എന്നിവരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിടുക. കൊലപാതകം അന്വേഷിച്ച ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനും നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചതാണിത്.
പൊലീസുകാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ ഡിജിപിക്ക് നിര്‍ദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട രാജ് കുമാറിന്റെ കുടുംബത്തിന് 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പ്രതികളെ സഹായിച്ച മൂന്ന് ഡോക്ടർമാർക്കെതിരെയും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019 ജൂണ് 21നാണ് ഹരിതാ ഫിനാന്‍സ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാഗമണ്‍ സ്വദേശി രാജ് കുമാർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെടുന്നത്. ജൂൺ 12 നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. നാല് ദിവസം ക്രൂരമായി മര്‍ദ്ദിച്ചു. തുടർന്ന് മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലില്‍ റിമാന്റ് ചെയ്തു. ആദ്യഘട്ടത്തില്‍ മരണകാരണം ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചത്.
കസ്റ്റഡി കൊലപാതകമാണെന്ന് ആരോപണം ശക്തമായതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. എസ്‌ഐ സാബു അടക്കമുള്ള ഏഴ് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേരളാ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയെ തുടർന്ന് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.