മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഈ നിയമത്തിന്റെ ചുവടു പിടിച്ച് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ആവശ്യമെങ്കില്‍ ഭേഗഗതികളോടെ നിയമ നിർമാണം നടത്തേണ്ടതാണ്. ഭവന, നഗരകാര്യ മന്ത്രാലയമാണ് മാതൃകാ വാടക ബിൽ തയ്യാറാക്കിയത്.
നിയമത്തിലെ പ്രധാന വ്യവസ്ഥകൾ
- താമസത്തിനുള്ള വാടക വീടുകള്‍ക്ക് പരമാവധി 2 മാസത്തെ സെക്യൂരിറ്റി ഡെപ്പോസിറ്റ് മാത്രമെ വാങ്ങാൻ പാടുള്ളു.
- താമസത്തിന് അല്ലാത്ത കെട്ടിടങ്ങൾക്ക് 6 മാസത്തെ സെക്യൂരിറ്റി ഡെപ്പോസിറ്റ് മാത്രമെ വാങ്ങാൻ പാടുള്ളു.
- വാടക കരാറിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് വാടകവർദ്ധിപ്പിക്കാവുന്നതാണ്, അല്ലെങ്കിൽ വാടക വർദ്ധിപ്പിക്കുന്നതിന് ഭൂവുടമ വാടകക്കാരന് 3 മാസത്തെ മുൻകൂർ നോട്ടീസ് നൽകണം.
- വാടകാ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിന് എല്ലാ സംസ്ഥാനങ്ങളും ഒരു സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണം.
- വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കണം.
- താമസം, വാണിജ്യം വിദ്യാഭ്യാസം എന്നിവക്കുള്ള ഭൂമിക്കോ കെട്ടിടത്തിനോ ഈ നിയമം ബാധകമാകും.
- വ്യവസായങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, സത്രങ്ങൾ തുടങ്ങിയ ഉപയോഗത്തിനുള്ള കെട്ടിടങ്ങൾക്കോ ഭൂമിക്കോ ഈ നിയമം ബാധകമായിരിക്കില്ല.
- നിലവിലുള്ള വാടകക്കാർക്ക് നിയമം ബാധകമാവില്ല.
വാടകക്കാരില്ലാതെ അടഞ്ഞുകിടക്കുന്ന വീടുകളുടെ ഉടമസ്ഥർക്ക് പുതിയ നിയമം ഗുണകരമാകുമെന്നാണ് കരുതുന്നത്. ഈ രംഗത്ത് കൂടുതൽ ബിസിനസ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നു. ഭവന രഹിതരായവർക്ക് ആശ്വാസം നൽകുന്നതാണ് പുതിയ നിയമമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു.