കോഴിക്കോട് തൊട്ടിൽപാലത്ത് മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലീഗ് പ്രവർത്തകനായ എടച്ചേരിക്കണ്ടി അൻസാർ (28) ആണ് മരിച്ചത്. ലീഗ് ഓഫീസില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കിടെയാണ് യുവാവ് കുത്തേറ്റ് മരിച്ചത്.
സംഭവത്തിൽ ബെൽമൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും ലീഗിന്റെ സജീവ പ്രവർത്തകനാണ്. അഹമ്മദ് ഹാജി അരയിലൊളിപ്പിച്ചിരുന്ന കത്തിയെടുത്ത് അൻസാറിനെ കുത്തുകയായിരുന്നു. കുത്തേറ്റ അൻസാറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു.
അഹമ്മദ് ഹാജിയും അൻസാറും തമ്മിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി ലീഗിന്റെ പ്രാദേശിക നേതൃത്വം ഇവരെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അൻസാർ അഹമ്മദിനെതിരെ അപവാദ പ്രചരണം നടത്തിയിരുന്നുവെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.