കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിലെ പ്രതിയും അന്താരാഷ്ട്ര കുറ്റവാളിയുമായ രവി പൂജാരിയെ ക്രൈംബ്രാഞ്ച് കൊച്ചിയിലെത്തിച്ചു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് പൂജാരിയെ കസ്റ്റഡിയിലെടുത്തിരുന്നു. എട്ട് ദിവസത്തേക്കാണ് പൂജാരിയെ കസ്റ്റഡിയിൽ വിട്ട് നല്‍കിയിരിക്കുന്നത്.
കർണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള രവിപൂജാരിയെ ഫെബ്രുവരിയില്‍ ജയിലിലെത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഓൺലൈനായി എറണാകുളം അഡീ.സിജെഎം കോടതി മുമ്പാകെ ഹാജരാക്കി. കോടതി പൂജാരിയെ റിമാൻഡ് ചെയ്തു. പൂജാരിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2018 ജനുവരി 18-നാണ് കൊച്ചി കടവന്ത്രയിലെ ബ്യൂട്ടിപാർലറിൽ വെടിവെപ്പ് നടന്നത്. കേസിൽ പൂജാരിക്കെതിരെ ക്രൈംബ്രാഞ്ച് എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളായ സിനിമ നിർമാതാവ് അജാസും, മോനായിയും ഇപ്പോഴും ഒളിവിലാണ്.
രാജ്യത്തിനകത്തും പുറത്തുമായി 200-ലധികം കേസുകളിലെ പ്രതിയാണ് രവി പൂജാരി. കർണാടകയിൽ പൂജാരിയുടെ പേരിലുള്ളത് 100-ൽ അധികം കേസുകളാണ്. ആഫ്രിക്കയിലെ സെനഗലിൽ പിടിയിലായ പൂജാരി ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജാരിയെ സെനഗൽ പൊലീസ് അറസ്റ്റ് ചെയ്തത്.