തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം യോഗം ഇന്ന്. വൈകീട്ട് 3.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്ലീം സംഘടനാ നേതാക്കള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതേസമയം, ഈ വിഷയത്തിൽ അഭിപ്രായ ഐക്യമില്ലാത്തത് യുഡിഎഫിനെ കുഴക്കുന്നുണ്ട്. വിധി പി. ജെ ജോസഫ് സ്വാഗതം ചെയ്തിട്ടുണ്ട്. ഈ അഭിപ്രായക്കാരാണ് ഭൂരിപക്ഷം ക്രൈസ്തവ സംഘടനകളും. വിധി പഠിച്ച ശേഷം അഭിപ്രായം പറയാമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സിപിഎമ്മും വിധി സംബന്ധിച്ച് കൃത്യമായ നിലപാട് ഇതുവരെ എടുത്തിട്ടില്ല. അതു കൊണ്ട് തന്നെ ഇന്ന് നടക്കുന്ന സർവകക്ഷി യോഗം നിർണായകമാണ്. വിധി സംബന്ധിച്ച് ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടായില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നതായിരുന്നു ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സർക്കാറിന്റെ ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള 2015-ലെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് വിധി പ്രസ്താവിച്ചത്. സർക്കാർ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കണ്ടെത്തിയാണ് നടപടി.