LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗൊഗോയിയെ വിമര്‍ശിച്ച് മദന്‍ ബി ലോകുര്‍

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതിനെതിരെ സുപ്രിംകോടതി മുന്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ രംഗത്ത്. സ്ഥാനം കിട്ടുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രവേഗം അതുണ്ടാകുമെന്ന് കരുതിയില്ലെന്ന് ജസ്റ്റിസ് മദൻ ബി ലോക്കൂർ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു മദൻ ബി ലോക്കൂറിന്റെ പ്രതികരണം.

ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണ് നടപടിയെന്ന് ജസ്റ്റിസ് ലോകൂര്‍ അഭിപ്രായപ്പെട്ടു. ഗോഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ അത്ഭുതമില്ല. എന്നാല്‍ ഇത്ര പെട്ടെന്ന് തന്നെ നാമനിര്‍ദേശം ഉണ്ടായതാണ് അത്ഭുതപ്പെടുത്തുന്നത്.  നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, ധാര്‍മ്മികത എന്നിവയെ പുനര്‍നിര്‍വചിക്കുകയാണ്. അവസാന അഭയവും ഇല്ലാതായോ എന്നും മദന്‍ ബി. ലോകൂര്‍ ചോദിച്ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്‌ക്കെതിരെ അസാധാരണ വാര്‍ത്താസമ്മേളനം നടത്തിയ നാലു സുപ്രീംകോടതി ജഡ്ജിമാരില്‍ ജസ്റ്റിസ് ഗൊഗോയിയും മദന്‍ ബി ലോകൂറും ഉള്‍പ്പെടുന്നു. ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച് രംഗത്തുവന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പദവിയില്‍ നിന്നും വിരമിച്ച് നാലുമാസത്തിനകമാണ് ജസ്റ്റിസ് ഗോഗോയിയെ തേടി രാജ്യസഭാംഗത്വമെത്തിയത്. അസമിലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കേശബ് ചന്ദ്ര ഗോഗൊയിയുടെ മകനാണ് രഞ്ജന്‍ ഗോഗോയി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ്  അയോധ്യ കേസിലടക്കം നിര്‍ണായക വിധി പുറപ്പെടുവിച്ചത്  . രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ്  ഗൊഗോയി.

മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ മിശ്രയെ രാജ്യസഭയിലേക്ക് നേരത്തെ നോമിനേറ്റ് ചെയ്തിരുന്നു. 1991 ല്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ച രംഗനാഥ മിശ്ര, 1998 മുതല്‍ ആറുവര്‍ഷം രാജ്യസഭാംഗമായിരുന്നു.

Contact the author

web desk