തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണത്തില്‍ കോവിഡ് പ്രതിസന്ധിക്ക് 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2,800 കോടിയുടെ രൂപയുടെയും, ഉപജീവന മാര്‍ഗം പ്രതിസന്ധിയിലായാവര്‍ക്ക് 8,900 രൂപയും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന സര്‍ക്കാർ പ്രഖ്യാപനം നടപ്പിലാക്കും.18 വയസ്സിനു മുകളിൽ ഉള്ളവർക്ക് സൗജന്യ വാക്സിൻ നൽകാനായി 1,000 കോടി അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.പുതിയ ബജറ്റില്‍ പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശകള്‍, സബ്സിഡി എന്നിവക്കായി 8,300 കോടി രൂപയും ജനങ്ങള്‍ക്ക് ലഭ്യമാക്കും.
ബജറ്റില്‍ ആദ്യം പ്രാധാന്യം നല്‍കിയത് ആരോഗ്യത്തിനായിരുന്നു. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച ആരോഗ്യ മേഖലയെ ഒന്നാമതാക്കാനുള്ള ശ്രമം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം നഷ്ടത്തിലായ ടൂറിസം മേഖലയില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്കാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് വിമര്‍ശിച്ച ധനമന്ത്രി കേരളത്തില്‍ 6 ഇന പരിപാടികളാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുടുംബശ്രീ- അയല്‍ക്കൂട്ടങ്ങള്‍ക്ക് 1,000 കോടി രൂപയുടെ പുതിയ പാക്കേജാണ് പുതിയതായി നല്‍കുന്നത്. തീര, കാര്‍ഷിക മേഖലകള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും. അതിനോടൊപ്പം ആസിയാന്‍ കരാര്‍ പുനപരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റബർ സബ്‌സിഡി, കുടിശിക നിവാരണം-50 കോടി രൂപ, പ്രളയ പശ്ചാത്തലത്തിലെ പ്രവർത്തികൾക്ക് സമഗ്ര പാക്കേജ്, ദാരിദ്യ നിർമ്മാർജന പദ്ധതി എന്നിവയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 കോടി തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി ലഭ്യമാക്കും, പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താൻ കർമ്മ പദ്ധതികൾ നടപ്പിലാക്കും, സ്കൂൾ തലം മുതൽ വിദ്യാഭ്യസ സംവിധാനത്തില്‍ മാറ്റമുണ്ടാകുമെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. പട്ടികജാതി-പട്ടികവർഗ വികസനത്തിനായുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായി.ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിനെ പുതുക്കി അവതരിപ്പിക്കുകയായിരുന്നു പുതിയ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.