തിരുവനന്തപുരം: കള്ളപ്പണ കേസിനെ തുടര്‍ന്ന് സഭയില്‍ ഭരണ- പ്രതിപക്ഷ വാക് പോര്. സംഘപരിവാറിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണത്തില്‍ ഒന്നും പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. ഒത്ത് തീര്‍പ്പിന്‍റെ വിവരമുണ്ടെങ്കില്‍ പ്രതിപക്ഷം പുറത്ത് വിടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ബിജെപിയെ സഹായിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുവാദം നിഷേധിച്ചു.
ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന രീതിയിലായിരിക്കരുത് അന്വേഷണം നടക്കേണ്ടതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ നിയമസഭയില്‍ പറഞ്ഞു. കള്ളപ്പണം ഒഴുക്കി കേരളത്തില്‍ ജനാതിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മുന്നണിയിലേക്ക് ആളുകളെ ചേർക്കാൻ ബിജെപി പണം നല്‍കി. മഞ്ചേശ്വരത്ത് വീടുകളിൽ പണം കൊടുത്തു. കേസില്‍ ഗൌരവത്തോടെ അന്വേഷണം വേണം. ആ ഗൗരവത്തോടെ പൊലീസ് അന്വേഷിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
കേസില്‍ പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ 96 സാക്ഷികളുടെ മൊഴി എടുത്തിട്ടുണ്ട്. 20 പ്രതികൾ പിടിയിലായിട്ടുണ്ട്. ഒരു കോടി ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയും സ്വർണവും പിടിച്ചെടുത്തു. ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ ജൂൺ ഒന്നിന് കൈമാറിയിട്ടുണ്ട്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.