കേരളത്തിലെ ബിജെപി നേതാക്കൾക്കെതിരായ ആരോപണങ്ങൾ ദേശീയ നേതൃത്വം അന്വേഷിക്കുന്നു. കുഴൽപ്പണ വിവാദം, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം എന്നിവ അന്വേഷിക്കാന്‍ ബിജെപി ദേശീയ നേതൃത്വം മൂന്നംഗ സമിതിയെ നിയോഗിച്ചു. ഇ ശ്രീധരന്‍, സിവി ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരാണ് കമ്മിറ്റിയിലുള്ളത്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സുരേഷ് ഗോപിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തലശേരി, ഗുരുവായൂർ, ദേവികുളം നിയോജക മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയതിൽ ഉൾപ്പെടെ സുരേഷ് ഗോപി റിപ്പോർട്ട് നൽകും. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമാണ് കമ്മിറ്റി റിപ്പോർട്ട് നൽകുക.
ദേശീയ നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ ദേശീയ നേതൃത്വത്തിന് ആശങ്കയുണ്ട്. അന്വേഷണം വ്യാപിപ്പിച്ചാൽ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കൾ അടക്കം മറുപടി പറയേണ്ടിവരുമെന്നാണ് കരുതുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിവാദങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. കുഴൽപ്പണം, ഫണ്ട് വിനിയോഗം എന്നിവ സംബന്ധിച്ച് രണ്ട് ഡസനോളം പരാതികളാണ് ദേശീയ നേതൃത്വത്തിന് ലഭിച്ചത്.കെ സുരേന്ദ്രൻ, വി മുരളീധരൻ, എൽ സന്തോഷ് എന്നിവർക്കെതിരായ പരാതികളാണ് ഭൂരിഭാഗവും.
ആനന്ദ ബോസ്, ജേക്കബ് തോമസ്, ശ്രീധരൻ എന്നിവർ വ്യത്യസ്ത റിപ്പോർട്ടുകളാണ് സമർപ്പിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് ഇവരോട് നേരിട്ടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ബിജെപിയുടെ ദൈനംദിന രാഷ്രീയത്തിൽ ഇടപെടാത്തവരാണ് മൂന്നുപേരും. ബിജെപിയുടെ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ദേശീയ നേതൃത്വം ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെയാണ് കോഴപ്പണ ആരോപണം സംബന്ധിച്ചും റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ആനന്ദ ബോസ് ഇതിനകം റിപ്പോർട്ട് സമർപ്പിച്ചതായി സൂചനയുണ്ട്. മറ്റ് രണ്ടുപേർ വരും ദിവസങ്ങളിൽ റിപ്പോർട്ട് നൽകും.