സിപിഎംകാരുടെ വധഭീഷണിയിൽ രമ്യ ഹരിദാസ് എംപി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. UDF എം.പി മാരോടൊപ്പം രാജ്ഭവനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ഭരണകൂടം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷക്കുന്നതായി രമ്യ ഹരിദാസ് പറഞ്ഞു സിപിഎമ്മിന്റെ അസഹിഷ്ണുത അംഗീകരിക്കാൻ കഴിയില്ലെന്നും നിയമപരമായി പോരാടാൻ തന്നെയാണ് തീരുമാനമെന്നും രമ്യ പറഞ്ഞു.
സിപിഎം ഭീഷണിപ്പെടുത്തിയെന്ന് ആലത്തൂർ എംപി രമ്യാഹരിദാസ് ഇന്നലെയാണ് പരാതി നൽകിയത് ആലത്തൂർ ടൗണിൽ വെച്ച് സിപിഎം പ്രവർത്തകരായ നാസർ, നജീബ് എന്നിവർ ഭീഷണപ്പെടുത്തിയെന്നാണ് പരാതി. ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റാണ് നാസർ.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീകളുമായി സംസാരിച്ചു നിൽക്കവെയാണ് സിപിഎമ്മുകാർ ഭീഷണിയുമായി രംഗത്തെത്തിയത്. ഇവിടെ പട്ടിഷോ കാണിക്കരുതെന്നും സിപിഎമ്മുകാർ തന്നോട് പറഞ്ഞു. തുടർന്ന് ആലത്തൂരിൽ കാലുകുത്തിയാൽ കൊന്നു കളയുമെന്ന് സിപിഎം സംഘം ഭീഷണിമുഴക്കിയെന്നും രമ്യ പറഞ്ഞു.
രമ്യ ഹരിദാസും നാസറും തമ്മിൽ സംസാരിക്കുന്നതിന്റെ വീഡിയോ പറത്തുവന്നിട്ടുണ്ട്. വീഡിയോയിയിൽ ഇരുവരും പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട്. സിപിഎം ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രമ്യ ഹരിദാസ് അൽപ നേരം റോഡിൽ കുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.
എന്നാൽ രമ്യാ ഹരിദാസിന്റെ ആരോപണം സിപിഎം നിഷേധിച്ചു. പരാതിയിൽ പറയുന്ന പോലെയുള്ള സംസാരം ഉണ്ടായിട്ടില്ല. ഇത്തരം പരാതികൾ രമ്യ ഹരിദാസിന്റെ സ്ഥിരം രീതിയാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ആരോപണ വിധേയനായ നാസർ പ്രതികരിച്ചു.