പ്രതിഷേധം ഭയന്ന് കൊച്ചി നെടുമ്പാവിമാനത്താവളത്തെ ഒഴിവാക്കി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നേരിട്ട് കവരത്തിയിലേക്ക് തിരിച്ചു. പട്ടേൽ നെടുമ്പാശേരിയിൽ എത്തുന്ന വിവരം അറിഞ്ഞ് വിമാനത്താവളത്തിൽ കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും, ടി എൻ പ്രതാപനും, അൻവർ സാദത്ത് എംഎൽഎയും എത്തിയിരുന്നു. എന്നാൽ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പട്ടേൽ ദാമൻ ദിയുവിൽ നിന്ന് നേരിട്ട് കവരത്തിയിലേക്ക് തിരിച്ചതായി നെടുമ്പാശേരി വിമാനത്താവളത്തിൽ അറിയിപ്പ് ലഭിച്ചു. യാത്രയുടെ റൂട്ട് അവസാന നിമിഷം മാറ്റിയതിനാൽ കോൺഗ്രസ് നേതാക്കൾക്ക് പട്ടേലിനെ കാണാനായില്ല. പ്രതിഷേധത്തെ ഭയന്ന് പട്ടേൽ ഒളിച്ചോടിയെന്ന് ടിഎൻ പ്രതാപൻ ആരോപിച്ചു. ദ്വീപിലെ കരിനിയമങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ദാമൻ ദിയുവിൽ നിന്ന് എയർ ഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് പട്ടേൽ ലക്ഷദ്വീപിൽ എത്തുക. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ പട്ടേലിന്റെ സന്ദർശനത്തിനെതിരെ ദ്വീപിൽ കരിദിനം ആചരിക്കുകയാണ്. ദ്വീപിലെ വീടുകളിൽ കറുത്ത പതാക ഉയർത്തിയിട്ടുണ്ട്. കറുത്ത മാസ്ക ധരിച്ച് പ്രതിഷേധിക്കാനും ദ്വീപ് നിവാസികൾ തീരുമാനിച്ചിട്ടുണ്ട്. വീടുകളിൽ കറുത്ത കൊടി ഉയർത്തിയതിനെതിരെ പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കറുത്ത കൊടി നീക്കണമെന്ന് വീടുകളിൽ എത്തി പൊലീസ് ആവശ്യപ്പെടുന്നുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് ദ്വീപിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ജനവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ നിവേദനം നൽകാൻ ശ്രമം നടക്കുന്നുണ്ട്. സ്മാർട്ട് സിറ്റി, ആശുപത്രി നിർമാണം, ഇക്കോ ടൂറിസം തുടങ്ങിയ വിവിധ പദ്ധതികളുടെ നിർമാണ പുരോഗതി വിലയിരുത്താനാണ് പട്ടേൽ ദ്വീപിൽ എത്തുന്നത്. ജൂൺ 20 വരെ പട്ടേൽ ദ്വീപിൽ തുടരും.