രമ്യ ഹരിദാസ് എംപിയെ കളിയാക്കി ഫേസ്ബുക്കില്‍ കമന്റിട്ട നടൻ ഇർഷാദ് അലിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കോവിഡിനേക്കാൾ ഭീകരനായ മനുഷ്യവൈറസാണ് ഇർഷാദ് അലിയെന്ന് രാഹുൽ ഫേസ് ബുക്കിൽ കുറിച്ചു. എത്ര മാസ്ക് ധരിച്ചാലും ഇത്തരക്കാരുടെ വിഷലിപ്തമായ ഒരു വാക്ക് മതി, അശ്ലീലതയുടെ സമൂഹ വ്യാപനമുണ്ടാകുവാനെന്നും രാഹുൽ പറഞ്ഞു. സിനിമ നടൻ എന്നതിനേക്കാൾ സ്ത്രീകളെ അധിക്ഷേപിക്കുന്നവൻ എന്ന നിലയിൽ അറിയപ്പെടാനാണ് ഇർഷാദിന് താൽപര്യമെന്നും രാഹുൽ ഫേസ് ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.
സിപിഎംകാർ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുള്ള രമ്യയുടെ പരാതിയെ പരിഹസിച്ചാണ് ഇർഷാദ് അലി ഫേസ് ബുക്കിൽ കമന്റിട്ടത്. രമ്യ ഹരിദാസ് റോഡിൽ കുത്തിയിരിക്കുന്ന ചിത്രവും ഇർഷാദ് അലി കമന്റിൽ ഉൾപ്പെടുത്തിയിരുന്നു. രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി 'മോനെ തരക്കാരോട് കളിക്കഡാ ചെല്ല്' എന്നും ഇർഷാദ് അലി തന്റെ ഫേസ് ബുക്കിൽ കുറിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഈ കോവിഡ് കാലത്ത് അതിനേക്കാൾ ഭീകരമായ ചില മനുഷ്യ വയറസ്സുകളുണ്ട്. എത്ര മാസ്ക് ധരിച്ചാലും അത്തരക്കാരുടെ വിഷലിപ്തമായ ഒരു വാക്ക് മതി, അശ്ലീലതയുടെ സമൂഹ വ്യാപനമുണ്ടാകുവാൻ. അത്തരത്തിൽ ഒരുത്തനാണ് ഇർഷാദ് അലി. സിനിമ നടൻ എന്നതിനേക്കാൾ സ്ത്രീകളെ അധിക്ഷേപിക്കുന്നവൻ എന്ന നിലയിലാണ് ഇയാൾക്ക് അറിയപ്പെടുവാൻ ആഗ്രഹമെന്ന് തോന്നുന്നു.
സിനിമയിലെ ഡയലോഗിലും, എന്തിനേറെ പറയുന്നു ഒരു ആൾക്കൂട്ട സീനിലോ, സംഘട്ടന സീനിലോ പോലും പൊളിടിക്കൽ കറക്ടനസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്, ഇർഷാദ് അലി CPIM ൻ്റെ തണലിൽ വന്നിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നത്.
ഒരു വനിതാ പാർലമെൻ്റ് മെമ്പറിനെ വഴിയിൽ തടഞ്ഞ് CPIM കാർ കൊല്ലുമെന്ന് ഭീഷണി മുഴക്കിയപ്പോൾ, അവർ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത് കാണുമ്പോൾ ഇർഷാദ് അലിക്ക് അത് ഒരു കോമഡി രംഗമാണത്രെ!
ഒരു പാർലമെൻ്റ് മെമ്പറിന് അത്തരത്തിൽ ഒരു അനുഭവം CPIM ൽ നിന്ന് ഉണ്ടാകുമോയെന്ന് ഓർത്ത് നെറ്റിചുളിക്കേണ്ട കാര്യമില്ല. നിയമസഭയ്ക്ക് അകത്ത് CPlM കയ്യേറ്റത്തിന് വിധേയനായ MVR ചരിത്ര തെളിവാണ്. സൈബറിടത്തിൽ പോലും അവർ എത്ര ക്രൂരമായാണ് അക്രമിക്കുക എന്ന് ഇർഷാദ് അലിക്ക് അറിയണമെങ്കിൽ, തൻ്റെ ഈ "റേഷ്യൽ/ ജൻ്റർ ജോക്ക് " ഏതെങ്കിലും CPIM നേതാവിനെതിരെ ഉപയോഗിക്കു, താങ്കളുടെ പല തലമുറകളുടെ വെർച്ച്വൽ സംഗമം കാണാം!
പിന്നെയും എന്തുകൊണ്ടാണ് ഒരാൾ ജീവഭയത്താൽ നടുറോഡിൽ കുത്തിയിരിക്കുന്ന രംഗം കാണുമ്പോൾ അയാൾക്ക് ചിരി വരുക? അയാളിലെ മെയിൽ ഷോവനിസമോ, ഒരു പട്ടികജാതിക്കാരിയായ പെൺകുട്ടിയല്ലേയെന്ന് " സവർണ്ണ ബോധമോ " ആയിരിക്കാം.
എന്തായാലും ഇർഷാദ് അലിമാരിൽ നിന്ന് നമുക്ക് സാമൂഹിക അകലം പാലിക്കാം. ഈ വയറസ്സുകളോട് ജാഗ്രത മാത്രം പോരാ, ഭയവും വേണം.