ഡല്‍ഹി: കൊവിഡ് ചികിത്സക്ക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന പോക്കറ്റ് വെന്റിലേറ്റർ കണ്ടു പിടിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞൻ. കൊൽക്കത്തയിലെ ഡോ. രമേന്ദ്ര ലാൽ മുഖർജി എന്ന എഞ്ചിനിയറാണ് പുതിയ വെന്റേലേറ്ററിന്റെ ഉപജ്ഞാതാവ്. മൊബൈൽ ഫോൺ ചാർജർ വഴിയും ഈ വെന്റിലേറ്റർ പ്രവർത്തിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചാർജ് ചെയ്താൽ വെന്റിലേറ്റർ എട്ട് മണിക്കൂർ പ്രവർത്തിക്കും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ള ഏത് പ്രായക്കാർക്കും ഇത് ഉപകാരപ്പെടും. 250 ഗ്രാം മാത്രമാണ് വെന്റിലേറ്ററിന്റെ ഭാരം.
പോക്കറ്റിൽ കൊണ്ട് നടക്കാവുന്ന വെന്റിലേറ്ററിന് രണ്ട് ഭാഗങ്ങളാണുള്ളത്. പവർ യൂണിറ്റും വായയോട് ഘടിപ്പിക്കുന്ന മൌത്ത് പീസ് യൂണിറ്റുമാണ് രണ്ട് ഭാഗങ്ങൾ. പവർ ബട്ടൺ ഓണാക്കിയാൽ, വെന്റിലേറ്റർ പുറത്തു നിന്നുള്ള വായു വേർതിരിച്ചെടുക്കുകയും അൾട്രാ വയലറ്റ് ചേമ്പറിലൂടെ (യുവി) കടന്നുപോകുകയും വായുവിനെ ശുദ്ധീകരിച്ച് രോഗിക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന് ഡോ. മുഖർജി പറഞ്ഞു.
യുവി ചേമ്പർ വായുവിനെ ശുദ്ധീകരിച്ച് അണുവിമുക്തമായ വായുവാണ് പോക്കറ്റ് വെന്റിലേറ്റർ നൽകുക. ഓക്സിജന്റെ ആവശ്യകത അനുസരിച്ച് വെന്റിലേറ്റർ രോഗിക്ക് സ്വയം പ്രവർത്തിപ്പിക്കാനാകുമെന്നും മുഖർജി വ്യക്തമാക്കി. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം മൂലം നിരവിധി രോഗികൾ മരിച്ചപ്പോഴാണ് പോക്കറ്റ് വെന്റിലേറ്ററിന്റെ ആശയം തന്നിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗികൾക്ക് പുറമെ ആസ്ത്മ രോഗികൾക്കും മറ്റ് ശ്വസന പ്രശ്നങ്ങൾ ഉള്ളവർക്കും പോക്കറ്റ് വെന്റിലേറ്റർ ഉപകാരപ്പെടും.
പോക്കറ്റ് വെന്റിലേറ്റർ നിർമിക്കാനാവശ്യമായ വസ്തുക്കൾ ഓൺലൈൻ വഴിയാണ് മുഖർജി സ്വന്തമാക്കിയത്. 20 ദിവസം കൊണ്ടാണ് കണ്ടുപിടുത്തം പൂർത്തിയാക്കിയത്. പുതിയ ഉപകരണത്തിന്റെ നിർമാണത്തിനായി ഏതാനും അമേരിക്കൻ കമ്പനികൾ മുഖർജിയെ സമീപിച്ചിട്ടുണ്ട്. 30 ഓളം കണ്ടുപിടുത്തങ്ങളുടെ പേറ്റന്റ് സ്വന്തമായി ഉള്ള ശാസ്ത്രജ്ഞനാണ് മുഖർജി.