മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതുമായി ബന്ധപ്പെട്ടാണ് കട്ജുവിന്റെ വിമർശനം. ഫെയ്‍സ്ബുക്ക് കുറിപ്പിലൂടെയാണ് കട്ജു വിമര്‍ശനം ഉന്നയിച്ചത്. ലൈംഗിക വൈകൃതക്കാരനായ ഗൊഗോയിയെ പോലെ ഇത്രയും നാണംകെട്ട, മറ്റൊരു ജഡ്‍ജിയെ തനിക്ക് പരിചയം ഇല്ലെന്നായിരുന്നു മാർക്കണ്ഡേയകട്‍ജുവിന്‍റെ പ്രധാന വിമർശനം.
"ഇരുപതു വര്‍ഷത്തോളം ഞാന്‍ അഭിഭാഷകനായിരുന്നു. അതിന് ശേഷം അത്രയും കാലം ന്യായാധിപനായിരുന്നു. അനവധി മികച്ച ന്യായാധിപന്മാരെയും മോശം ന്യായാധിപന്മാരെയും അറിയാം. പക്ഷേ, ലൈംഗിക വൈകൃതത്തിനു ഉടമയായ ഗൊഗോയിയെ പോലെ ഇത്രയും നാണംകെട്ട മറ്റൊരു ന്യായാധിപനെ എനിക്ക് പരിചയമില്ല. ഇയാള്‍ ചെയ്യാത്ത എന്തെങ്കിലും ദ്രോഹമുണ്ടോ? തെമ്മാടിയും ആഭാസനുമായ ഇയാള്‍ പാര്‍ലമെന്‍റിലേക്കും പോവുകയാണ്'' ഹരി ഓം -എന്ന് പറഞ്ഞാണ് കട്‍ജു കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
ജസ്റ്റിസ് മദൻ ബി ലോകുറും രഞ്ജൻ ഗൊഗോയിയെ വിമർശിച്ചിരുന്നു. രഞ്ജൻ ഗൊഗോയിക്ക് സ്ഥാനം കിട്ടുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രവേഗം അതുണ്ടാകുമെന്ന് കരുതിയില്ലെന്ന് ലോക്കൂർ പറഞ്ഞു. ഒരു ദേശീയ ദിനപത്രതോടയിരുന്നു മദൻ ബി ലോക്കൂറിന്റെ പ്രതികരണം.
ജുഡീഷ്യറിയുടെ വിശ്വാസ്യതയെ നടപടി ബാധിക്കുമെന്ന് ലോകൂര്‍ പറഞ്ഞു. ഗോഗോയിയെ നാമനിര്‍ദേശം ചെയ്തതില്‍ അത്ഭുതമില്ല. എന്നാല്‍ ഇത്ര പെട്ടെന്ന് ഉണ്ടായതാണ് അത്ഭുതപ്പെടുത്തിയത്. നടപടി നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, ധാര്‍മ്മികത എന്നിവയെ പുനര്‍നിര്‍വചിക്കും. അവസാന അഭയവും ഇല്ലാതായോ എന്നും അദ്ദേഹം ചോദിച്ചു.
സുപ്രീംകോടതിനിന്നും റിട്ടയര്‍ ചെയ്തു ഏകദേശം നാലുമാസത്തിന് ഉള്ളിലാണ് ഗോഗോയി രാജ്യസഭയില്‍ എത്തുന്നത്. അയോധ്യ കേസില്‍ ഉള്‍പ്പെടെ നിര്‍ണായകമായ വിധികള്‍ പറഞ്ഞത് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് . രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ടാമത്തെ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയി.