ഡൽഹി: ഡൽഹി ചെങ്കോട്ട സംഘർഷത്തിൽ പ്രതിയായ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദുവിന് ഡൽഹി മെട്രോപോളിറ്റൻ കോടതിയുടെ നോട്ടീസ്. ഈ മാസം 29 ന് കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം സിദ്ദുവിനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാകേണ്ടത്. റിമാന്റിലുള്ള പ്രതികളായ മനീന്ദർ സിംഗ്, കൻവൽജിത്ത് എന്നിവരെ കോടതിയിൽ ഹാജരാക്കുന്നതിന് പ്രൊഡക്ഷൻ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികൾക്കെതിരെ 3,224 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിൽ ആകെ 15 പ്രതികളാണുള്ളത്. ഫെബ്രുവരി 9 നാണ് സിദ്ദു പിടിയിലാവുന്നത്. ഡല്‍ഹി പൊലീന്‍റെ സ്പെഷ്യല്‍ സെല്ലാണ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. 13 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. ഏപ്രിലിൽ കോടതി ജാമ്യം അനുവദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെ സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തി എന്നാണ് കേസ്. സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി വന്‍നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു.
ഗുണ്ടാത്തലവനില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ ലാഖ സിദ്ധാന, ദീപ് സിദ്ദു തുടങ്ങിയവര്‍ റിപ്പബ്ലിക് ദിന സമരത്തിനു തലേദിവസം തന്നെ കര്‍ഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നു. ചെങ്കോട്ടയില്‍ മൈക്രോഫോണുമായാണ് ദീപ് സിദ്ദു എത്തിയത്. കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചത് ദീപ് സിദ്ദുവാണ്. ബിജെപിയുമായി അടുത്ത ബന്ധമുള്ള ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കമാണ് അരങ്ങേറിയതെന്ന് കർഷക സംഘടനകൾ ആരോപിച്ചു.