തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോഴ നൽകിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചാര്‍ജ്ജ് ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.കെ ജാനുവിന് കെ.സുരേന്ദ്രന്‍ കോഴ നല്‍കിയെന്നാണ് കേസ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ആര്‍. മനോജ് കുമാറിനാണ് അന്വേഷണ ചുമതല. ബത്തേരി പൊലീസ് അന്വേഷിച്ചിരുന്ന കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. കേസില്‍ സി കെ ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആർപി) ട്രഷറർ പ്രസീത അഴീക്കോടിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ജാനുവിനെ എൻഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ 50 ലക്ഷം നൽകിയെന്നാണ് ആരോപണം. ജെആർപി ട്രഷറർ പ്രസീത അഴീക്കോടാണ് സുരേന്ദ്രന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവിട്ടത്. ഇതേതുടർന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുകയായിരുന്നു.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സികെ ജാനുവിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ കെ. സുരേന്ദ്രന്‍ നിഷേധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് പലരും തന്നെ വിളിച്ചിട്ടുണ്ട് എന്നും അത് താന്‍ നിഷേധിക്കുന്നില്ലെന്നും കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രസ്തുത ശബ്ദരേഖയില്‍ കൂട്ടിച്ചേര്‍ക്കലും ചില ഭാഗങ്ങളില്‍ വെട്ടിക്കുറയ്ക്കലും നടന്നിട്ടുണ്ടാകാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നത് സിപിഎം ഫ്രാക്ഷനില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് എന്നും സ്വര്‍ണ്ണക്കടത്ത് കേസിന് സമാനമായ കേസ് കെട്ടിച്ചമയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.