തിരുവനന്തപുരം: കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയാക്കി കുറച്ചതിനെതിരെ ലാബുടമകള്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നിരക്ക് കുറച്ച സർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെയാണ് ലാബ് ഉടമകൾ ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. സിംഗിൾ ബഞ്ച് വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ ഡിവിഷൻ ബെഞ്ച് ഹർജിക്കാർക്ക് വീണ്ടും സിംഗിൾ ബഞ്ചിനെ സമീപിക്കാമെന്നും വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലും ആർടിപിസിആർ ടെസ്റ്റിന് 500 രൂപയിൽ താഴെ മാത്രമാണ് നിരക്കെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ലാബ് ഉടമകൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കാതെയാണ് സർക്കാർ നിശ്ചയിച്ച നിരക്ക് സിംഗിൾ ബഞ്ച് ശരിവെച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിരക്ക് കുറച്ചാൽ നഷ്ടം നികത്താൻ സബ്‌സിഡി അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായാണ് നിരക്ക് കുറക്കാൻ സർക്കാർ തീരുമാനിച്ചത്. വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ലാബ് ഉടമകൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിശോധനാ നിരക്ക് നിശ്ചയിക്കാനുള്ള അവകാശം ലാബുകൾക്കാണ്. ഇതിലാണ് സർക്കാർ കൈകടത്തിയത്. കുറഞ്ഞ നിരക്കിൽ ആര്‍ടിപിസിആര്‍ പരിശോധന തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഐസിഎംആറിന്റെ ഉത്തരവ് ലംഘിച്ചാണ് നിരക്ക് കുറച്ചതെന്നും ഹർജിയിൽ പറയുന്നു. നിരക്ക് കുറയ്ക്കുന്നത് പരിശോധനയുടെ നിലവാരം കുറയാന്‍ ഇടയാക്കുമെന്നും ഹർജിയിലുണ്ട്. എന്നാൽ ലാബ് ഉടമകളുടെ വാദങ്ങൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി.