ജിഎസ്ടിയിൽ പെട്രോളിനെയും ഡീസലിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിൽ ഹർജി. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം സി ദിലീപ് കുമാറാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജിയില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
മറ്റ് നികുതികൾ ഒഴിവാക്കി ഇന്ധനത്തെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജിഎസ്ടി കൗൺസിലിന് ഹർജിക്കാരന്റെ നിവേദനം കേന്ദ്ര സർക്കാരിന് കൈമാറാനും ഹൈക്കോടതി നിർദേശം നല്‍കി. കേന്ദ്രസർക്കാറിന് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് എം സി ദിലീപ് കുമാർ ഹൈക്കോ ടതിയെ അറിയിച്ചു.
ജിഎസ്ടി കൗൺസിലിന് നൽകിയ നിവേദനം ഉടൻ കേന്ദ്രസർക്കാരിന് കൈമാറണമെന്ന് ഹർജിയിൽ ആവശ്യപ്പട്ടിരുന്നു. ജിഎസ്ടി നികുതിയിൽ ഉൾപ്പെടുത്തുന്നതിൽ തീരുമാനമാകും വരെ പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ നികുതി പിരിയ്ക്കുന്നത് നിർത്തിവെക്കാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യത്തിന്മേൽ തീരുമാനം എടുക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.