ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം കണാനെത്തിയ രണ്ട് പേരെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി. ന്യൂസിലന്റ് ടീമിനെതിരെ വംശീയാധിക്ഷേപം നടത്തിയതിനാണ് ഇവരെ ഇംഗ്ലണ്ടിലെ സതാംപ്ടൻ എഗാസ് ബൗൾ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അഞ്ചാം ദിവസത്തെ കളിക്കിടെയാണ് സംഭവം. ഐസിസിയുടെ - മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി ക്ലെയർ ഫർലോംഗ് ട്വിറ്റർ വഴിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മത്സരത്തിന്റെ തത്സമയ സംപ്രേഷനതിനിടെയാണ് ന്യൂസിലന്റ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം ഉണ്ടായത്. ഇക്കാര്യം കേട്ട ഡൊമിനിക് ഡിസൂസ എന്നയാളാണ് സംഭവം ട്വിറ്ററിൽ കുറിച്ചത്. റോസ് ടെയ്ലർക്കെതിരെയായിരുന്നു വംശീയധിക്ഷേപമെന്നും ഡൊമിനിക് ഡിസൂസ് വ്യക്തമാക്കി. ഇതിനോടുള്ള പ്രതികരണമായാണ് ക്ലെയർ ഫർലോംഗ് സംഭവത്തിൽ രണ്ട് പേർക്കെതിരെ നടപടിയെടുത്തെന്ന വിവരം അറിയിച്ചത്. സംഭവം ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി അറിയിച്ച ഫർലോംഗ് ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ട്വിറ്ററിൽ കുറിച്ചു.
ഫൈനലിൽ നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എടുത്തിട്ടുണ്ട്. ക്യാപ്റ്റൻ വിരാട് കോഹ്ലിയും തേജേശ്വർ പൂജാരയുമാണ് ക്രീസിൽ. കോഹ്ലിയും പൂജാരയും യഥാക്രമം 8, 12 റൺസെടുത്തിട്ടുണ്ട്. ഓപ്പണമാരായ ശുഭ്മാൻ ഗിൽ രോഹിത് ശർമ എന്നിവരുടെ വിക്കറ്റ് പേസർ ടിം സൗത്തിയാണ് വീഴ്ത്തിയത്. ഇരുവരും വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് പുറത്തായത്.