തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനാനുമതി. ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശന അനുവാദം ലഭിക്കുക. കർശന നിയന്ത്രണങ്ങളോടെയാണ് ഗുരുവായൂരിൽ ഭക്തരെ പ്രവേശിപ്പിക്കുക. ഒരു ദിവസം 300 പേർക്കാണ് വെർച്വൽ ക്യൂ വഴി അനുമതി ഉണ്ടാകുക. എന്നാൽ ഭക്തർക്ക് നാലമ്പലത്തിനകത്തത് പ്രവേശനം ഉണ്ടാകില്ല.
നാളെ മുതൽ കല്യാണത്തിനും അനുമതി നൽകിയിട്ടുണ്ട്. ഒരു കല്യാണത്തിന് പത്ത് പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക. വിഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കും. എന്നാൽ ഒരു ദിവസം എത്ര വിവാഹങ്ങൾ അനുവദിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നാളെ മൂന്ന് കല്യാണങ്ങളാണ് നിലവിൽ ബുക്ക് ചെയ്തിരിക്കുന്നത്. കൂടുതൽ ബുക്കിംഗുകൾ വരുന്ന സാഹചര്യത്തിൽ ഒരു ദിവസം എത്ര വിവാഹങ്ങൾക്ക് അനുമതി നൽകാം എന്ന കാര്യത്തിൽ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്കായിരിക്കും അകത്തേക്ക് പ്രവേശനം നൽകുക. പൊതുവായുള്ള നിയന്ത്രണങ്ങൾ നിലവിലെ രീതിയിൽ ഒരാഴ്ച കൂടി തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് നിൽക്കുന്ന ഇടങ്ങളിൽ കർശന നിയന്ത്രണം തുടരും. ടിപിആർ 24ന് മുകളിൽ നിൽക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടാകും.
ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും. പൂജ്യം മുതൽ എട്ട് ശതമാനം വരെ എ വിഭാഗം, എട്ട് മുതൽ 16 ശതമാനം വരെ ബി വിഭാഗം, 16 മുതൽ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളിൽ ഡി വിഭാഗം എന്നിങ്ങനെയാണ് മേഖലകളായി തരംതിരിച്ചിട്ടുള്ളത്.