മനോരമ ന്യൂസ് ചാനലിന്റെ എന്തിന് സഹിക്കണം എന്ന ഫോൺ ഇൻ പരിപാടിയിലേക്ക് വിളിച്ച സ്ത്രീകളോട് ധാർഷ്യത്തോടെ പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം രൂക്ഷമാകുന്നു. ഭർതൃ പീഡനത്തെ കുറിച്ച് ആവലാതി പറയാൻ വിളിച്ചവരോടാണ് ജോസഫൈൻ അസഹിഷ്ണുതയോടെ പെരുമാറിയത്. ജോസഫൈന്റെ പല പരാമർശങ്ങളും സ്ത്രീ വിരുദ്ധമായിരുന്നെന്നും ആക്ഷേപമുണ്ട്. സ്ത്രീകൾ നിരന്തരം മണ്ടത്തരം കാണിക്കുന്നവരാണെന്ന് ജോസഫൈൻ ചർച്ചക്കിടെ പറഞ്ഞു. ജോസഫൈന്റെ പെരുമാറ്റത്തിനെതിരെ ഇടതുപക്ഷ അനുഭാവികളും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്.
ഇത്ര സെൻസും സെൻസിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മീഷൻ അധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ലെന്ന് അഡ്വക്കറ്റ് ഹരീഷ് വാസുദേവൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ മലയാളി പിണറായി വിജയന്റെ ഔദാര്യത്തിനു കാത്തു നിൽക്കേണ്ട ഗതികേടുമില്ലെന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഇത്ര സെൻസും സെൻസിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മീഷൻ അധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ല.
ഇക്കാര്യത്തിൽ മലയാളി പിണറായി വിജയന്റെ ഔദാര്യത്തിനു കാത്തു നിൽക്കേണ്ട ഗതികേടുമില്ല.
CPM കാരേ, നിങ്ങളുടെ പാർട്ടിയിലെ വിഴുപ്പ് ഭാണ്ഡങ്ങളെ സർക്കാർ പോസ്റ്റുകളിൽ ചുമക്കാൻ അല്ല വോട്ട് ചെയ്ത് ജനം അധികാരം തന്നത്. ഭരണഘടന പറയുന്ന പണി എടുക്കാൻ കഴിയുന്നവരെ മാത്രം അത്തരം പോസ്റ്റുകളിൽ വെയ്ക്കാൻ വേണ്ടിയാണ്. കഴിവ്കേടും വെളിവില്ലായ്മയും തെളിയിച്ച ഒരാളെ മാറ്റി ഇപ്പണിക്ക് കൊള്ളാവുന്ന ഒരു വനിതയെ ആ സ്ഥാനത്ത് ഇരുത്താൻ പറ്റുന്നില്ലെങ്കിൽ ഇനി മേലാൽ സ്ത്രീപക്ഷ രാഷ്ട്രീയം പറയാൻ മൈക്കിന് മുന്നിൽ പൊതുജനങ്ങളുടെ ചെലവിൽ സമയം ചെലവാക്കരുത്.
മേഴ്‌സിക്കുട്ടിയമ്മയെ പോലെ, CS സുജാതയെപ്പോലെ, സുജ സൂസൻ ജോർജിനെപ്പോലെ, എത്ര കഴിവുള്ളവർ ഉണ്ട് ആ പാർട്ടിയിൽ. വനിതാ കമ്മീഷൻ പുനഃസംഘടിപ്പിക്കാൻ എന്താണ് ഇനിയും താമസം?