തിരുവനന്തപുരം: പരാതിക്കാരിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ കേരളീയ സമൂഹത്തിന് അപമാനകരമാണെന്നും തൽസ്ഥാനത്ത് നിന്നും ഇവരെ പുറത്താക്കണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. സ്ത്രീ ശാക്തീകരണമെന്ന മഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവർത്തിക്കുവാൻ രൂപീകരിച്ച കമ്മീഷൻ്റെ അദ്ധ്യക്ഷ താനിരിക്കുന്ന പദവിയുടെ മഹത്തരമായ മൂല്യം ഉൾക്കൊള്ളാതെയുള്ള സമീപനമാണ് പരാതിക്കാരിയോട് സ്വീകരിച്ചത്. ആശ്രയമാകേണ്ടവർതന്നെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ ഗൗരവ്വതരമായാണ് കാണേണ്ടത്.
സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം പരാതിക്കാരെ അപമാനിക്കുവാൻ ശ്രമിക്കുന്ന അദ്ധ്യക്ഷ തുടർന്നും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ല. അതുകൊണ്ട് എം. സി. ജോസഫൈനെ തല്‍സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി. കബീറും, സെക്രട്ടറി ജെ അരുൺ ബാബുവും പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സ്ത്രീപീഡന പരാതി അറിയിക്കാനുള്ള ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷുഭിതയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സി.പി.എം അനുകൂല ഫേസ്ബുക് പേജായ പോരാളി ഷാജിയും വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ രംഗത്തുവന്നു. പിന്നാലെ പാര്‍ട്ടി ചാനലില്‍ പ്രത്യക്ഷപ്പെട്ട എം. സി. ജോസഫൈന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.