ഭോപ്പാല്‍: മധ്യപ്രദേശില്‍ ഏഴുപേര്‍ക്ക് കൊവിഡിന്റെ ഡെല്‍ട്ട പ്ലസ് വകഭേദം സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇവര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രോഗം ഭേദമാവുന്നതായും അധികൃതര്‍ വ്യക്തമാക്കി. ഡെല്‍ട്ട പ്ലസ് സ്ഥിരീകരിച്ച രോഗികള്‍ക്ക് കഴിഞ്ഞ മാസം കൊവിഡ് പോസിറ്റീവായിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് ഡെല്‍ട്ട വകഭേദം സ്ഥിരീകരിച്ചത്.
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിൽ വന്നിട്ടുള്ള സുപ്രധാന ജനിതകമാറ്റമാണ് ഡെൽറ്റ പ്ലസ്. ഡെൽറ്റ വകഭേദം ഇന്ത്യയിലാണ് ആദ്യം കണ്ടെത്തിയത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ളവയാണ് ഡെൽറ്റ പ്ലസ്. മാർച്ചിലാണ് ആദ്യമായി ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധം ശക്തമാക്കിയില്ലെങ്കിൽ ഡെൽറ്റ, ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് ആശങ്ക സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്ത് നിലവില്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരള എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ജമ്മുകശ്മീരിലും ഡെല്‍ട്ട പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്ത് യുഎസ്, യുകെ, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലാന്റ്, ജപ്പാന്‍, പോളണ്ട്, റഷ്യ, ചൈന, എന്നീ രാജ്യങ്ങളിലാണ് ഡെല്‍ട്ട വകഭേദം കണ്ടെത്തിയിട്ടുളളത്.
അതേസമയം, കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 51,667 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1329 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 30,134,445 ആയി. 3,93,310 പേരാണ് രോഗം മൂലം മരണപ്പെട്ടത്.