വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധം കനത്തതോടെ എം. സി. ജോസഫൈൻ വനിത കമ്മീഷൻ സ്ഥാനം രാജിവെച്ചു. ചാനൽ പരിപാടിക്കിടെ ഗാർഹിക പീഡനത്തെ കുറിച്ച് പരാതി പറഞ്ഞ യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരിച്ച സംഭവത്തില്‍ സിപിഎം അനുഭാവികള്‍പോലും ജോസഫൈനെതിരെ രംഗത്തുവന്നിരുന്നു.
ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന പ്രസ്തവനയാണ് ജോസഫൈന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അവരോട് ഉടന്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
വിഷയത്തിൽ ജോസഫൈൻ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍. മുൻപുണ്ടായ വിവാദങ്ങളെ തുടർന്ന് പ്രതികരണങ്ങളിൽ കരുതൽ വേണമെന്ന ശക്തമായ നിർദ്ദേശം നിലനിൽക്കെയാണ് സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം കൂടിയായ ജോസഫൈന്‍ വീണ്ടും പരിധി വിട്ട് സംസാരിച്ച് വിവാദത്തിലായത്.
കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് സിപിഎം ജോസഫൈനോട് രാജി ആവശ്യപ്പെട്ടത്. അതേസമയം, ഖേദം പ്രകടിപ്പിച്ച സ്ഥിതിക്ക് ജോസഫൈന്‍ രാജിവെക്കേണ്ടതില്ലെന്നു പറഞ്ഞ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് അവര്‍ക്ക് പിന്തുണ നല്‍കിയത്.