നിർഭയ കൂട്ടബലാത്സഗ കേസിൽ വധശിക്ഷ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികൾ വീണ്ടും കോടതിയെ സമീപിച്ചു. വിചാരണ കോടതിയായ ഡൽഹി പാട്യാല ഹൗസ് കോടതിയിലാണ് പ്രതികൾ ഹർജി നൽകിയത്. വീണ്ടും ദയാഹർജി സമർപ്പിച്ച സാഹചര്യത്തിലാണ് ശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ശിക്ഷ നിർത്തിവെക്കമെന്നാവശ്യപ്പെട്ട് മറ്റ് കോടതികളിൽ ഹർജി പരിഗണിക്കുന്നുണ്ടെന്നും പ്രതികൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കുറ്റകൃത്യം നടക്കുമ്പോൾ ഡൽഹിയിൽ ഇല്ലായിരുന്നുണ്ടെന്ന വാദവുമായി പ്രതി മുകേഷ് സിംഗ് കോടതിയെ സമീപിച്ചിരുന്നു. മുകേഷിന്റെ ഹർജി കോടതി പരിഗണിച്ചില്ല. കൂടാതെ ജയിലിൽ ക്രൂരമർദ്ദനത്തിന് ഇരയായെന്നും മുകേഷ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. വിചാരണ കോടതിയായ പാട്യാല ഹൗസ് കോടതിയാണ് ഹർജി തളളിയത്. വധശിക്ഷക്കെതിരെ മുകേഷ് സിംഗിന്റെ മാതാപിതാക്കൾ നൽകിയ ഹർജി ദേശീയ മനുഷ്യാവകാശ കമ്മീഷൻ തള്ളി. ശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളും അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ കോടതി ഉടൻ തീരുമാനം എടുക്കും.
വധശിക്ഷക്ക് മുന്നോടിയായുളള ഡമ്മി പരീക്ഷണം വിജയകരമായി പൂർത്തിയായി. ആരാച്ചാരായ പവൻ കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. ഇതിനായി കഴിഞ്ഞ ദിവസം തന്നെ പവൻകുമാർ തിഹാർ ജയിലിൽ എത്തിയിരുന്നു. നാലുപേരുടെയും വധശിക്ഷ ഒരേ സമയമാണ് നടപ്പിക്കുക. പ്രതികളുടെ ഇരട്ടി ഭാരമുള്ള മണൽച്ചാക്ക് തൂക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്.