നിർഭയ കൂട്ടബലാത്സംഗ കേസിൽ 4 പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാർ ജയിൽ അധികൃതർ. അന്ത്യാഭിലാഷം ആരാഞ്ഞ് പ്രതികൾക്ക് തിഹാർ ജയിൽ അധികൃതർ കത്ത് നൽകി. വധശിക്ഷക്ക് മുമ്പ് ആരെയെങ്കിലും കാണാൻ ആഗ്രഹമുണ്ടോ? സ്വത്ത് കൈമാറാൻ ആഗ്രഹിക്കുന്നുണ്ടോ? മതപുസ്തകങ്ങൾ വായിക്കാൻ ആഗ്രഹമുണ്ടോ? ഏതെങ്കിലും ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതികളായ അക്ഷയ് ഗുപ്ത, പവൻ താക്കൂർ, മുകേഷ് സിംഗ്, വിനയ് ശർമ എന്നിവരുടെ വധശിക്ഷ ഫെബ്രുവരി 1 നാണ് നടപ്പാക്കുക. രാവിലെ 6 മണിക്കാണ് വധശിക്ഷ നടപ്പാക്കുക. വധശിക്ഷക്കായുള്ള മരണവാറണ്ട് ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുറപ്പെടുവിച്ചത്. സെഷൻസ് ജഡ്ജ് സതീഷ് അറോറയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്. വധശിക്ഷക്ക് മുന്നോടിയായുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് അന്ത്യാഭിലാഷം ആരാഞ്ഞ് ജയിൽ അധികൃതർ കത്ത് നൽകിയത്. കത്തിനോട് പ്രതികൾ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.
വധശിക്ഷക്കെതിരെ പ്രതി പവൻ ഗുപ്ത നൽകിയ ഹർജി സുപ്രീം കോടതി ഏതാനും ദിവസം മുമ്പ് തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോൾ പവൻ ഗുപ്തക്ക് പ്രായപൂർത്തിയായില്ലെന്ന വാദമാണ് കോടതി തള്ളിയത്. പ്രതിയുടെ പ്രായം കണക്കാക്കിയത് ജനനസർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണെന്ന സോളിസിറ്റർ ജനറലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മാധ്യമ വാർത്തകൾ കോടതിയെ സ്വാധീനിച്ചേക്കാമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടക്കുമ്പോൾ പവൻ ഗുപ്തക്ക് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്. പുന:പരിശോധനാ വേളയിൽ തള്ളിയ വസ്തുത വീണ്ടും എങ്ങിനെ പരിഗണിക്കുമെന്ന് കോടതി ചോദിച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൻ അറിയിച്ചു. പ്രായം സംബന്ധിച്ച വാദം നേരത്തെ തള്ളിയിരുന്നു. 2012 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അതേസമയം പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട അഭിഭാഷക ഇന്ദിരാജയ് സിംഗിനെതിരെ നടി കങ്കണാ റനൗട്ട് രംഗത്തുവന്നു. ഇന്ദിരാജയ് സിംഗിനെ ഒരു ദിവസം പ്രതികൾക്കൊപ്പം താമസിപ്പിക്കണമെന്ന് കങ്കണ ആവശ്യപ്പെട്ടു. പൊതുപരിപാടിയിൽ സംസാരിക്കവെയാണ് കങ്കണ അഭിഭാഷകക്കെതിരെ പ്രതികരിച്ചത്