കൊവിഡ് മൂന്നാം തരംഗം വൈകാന്‍ സാധ്യതയെന്ന് കേന്ദ്രസര്‍ക്കാർ വിദഗ്ധ സമിതി ചെയർമാൻ ഡോ. എന്‍ കെ അറോറ. മൂന്നാം തരംഗം ആറു മുതല്‍ എട്ടുമാസം വരെ വൈകാൻ സാധ്യതയുണ്ടന്നാണ് ഐസിഎംആർ പഠനം സൂചിപ്പിക്കുന്നത്. ഇതിനകം പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ശ്രമിക്കണമെന്നും ഡോ. ആറോറ പറഞ്ഞു.
കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തേക്കാള്‍ കൂടുതല്‍ രൂക്ഷമാകുമോ എന്ന് ആശങ്കയുണ്ട്. മൂന്നാം തരംഗത്തെ കുറിച്ച് കൃത്യമായ പ്രവചനം സാധ്യമല്ല. മൂന്നാം തരംഗം വൈകുമെന്നാണ് ഐസിഎംആര്‍ പഠനം പറയുന്നതെന്നും ഡോ അറോറ വ്യക്തമാക്കി.
പ്രതിദിനം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. ഇതിന് വേണ്ടിയുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ. കാഡിലയുടെ സൈഡസ് കൊവിഡ് വാക്‌സിന്റെ പരീക്ഷണം പൂര്‍ത്തിയായി കഴിഞ്ഞു. ഓഗസ്റ്റ് മുതൽ കുട്ടികള്‍ക്ക് ഈ വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് വാക്‌സിനെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് നൽകുന്ന രാജ്യത്തെ ആദ്യ കൊവിഡ് വാക്സിനാകും ഇത്.
കൊവിഡിന്റെ മൂന്നാം തരംഗം അടുത്ത ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ എത്തുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ നേരത്തെ പറഞ്ഞിരുന്നു. നൂറുകോടിയോളം പേർക്ക് വാക്സിൻ നൽകുകയെന്ന വലിയ വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കാനുള്ള സമയ പരിധി കൂട്ടിയത് കൂടുതൽ ആളുകൾക്ക് കുത്തിവെപ്പ് നൽകാൻ ഉപകരിക്കുമെന്നും ഗുലേറിയ പറഞ്ഞു.
വൈറസിന്റെ പരിവർത്തനത്തെക്കുറിച്ച് പഠിക്കാൻ കൂടുൽ ശ്രമങ്ങൾ ഉണ്ടാകണം. രണ്ടാം ലോക്ഡൗൺ പിൻവലിച്ചപ്പോൾ ആളുകളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ഒന്നും രണ്ടും തരംഗങ്ങളിൽ നിന്നും നിന്നും നമ്മൾ ഒന്നും പഠിച്ചില്ലെന്നാണ് തോന്നുന്നത്. പൊതുഇടങ്ങളിൽ ജനക്കൂട്ടം വർദ്ധിക്കുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം ദേശീയ തലത്തിൽ ഉയരാൻ സമയം എടുക്കും. മൂന്നാമത്തെ തരംഗം അനിവാര്യമാണ്. അടുത്ത ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ ഇത് രാജ്യത്തെ ബാധിച്ചേക്കാം. കൊവിഡിനെ പ്രതിരോധിക്കാനുള്ള ജനങ്ങളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കും മൂന്നാം തരംഗത്തിന്റെ പ്രത്യാഘാതമെന്നും ഗുലേറിയ പറഞ്ഞു.
വാക്സിനേഷനാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. സാധാരണ നിലയിൽ പുതിയ തരംഗത്തിന് മൂന്ന് മാസം വരെ സമയം എടുക്കും. സാഹചര്യം പ്രതികൂലമായാല്‍ ഈ സമയ ദൈർഘ്യം കുറയും. രണ്ടാം തരംഗത്തിനിടെയാണ് വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയത്. കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കാൻ ഇത് കാരണമായി. രണ്ട് തരംഗങ്ങൾ തമ്മിലുള്ള അന്തരം കുറയുന്നത് ആശങ്കാജനകമാണ്. ആദ്യ തരംഗത്തിൽ വൈറസ് അതിവേഗം വ്യാപിച്ചിരുന്നില്ല. രണ്ടാമത്തെ തരംഗത്തിൽ ഈ അവസ്ഥക്ക് മാറ്റം ഉണ്ടായി. വൈറസ് വ്യാപനം രണ്ടാം തരംഗത്തിൽ തീവ്രമായി. ഇപ്പോൾ പടരുന്ന ഡെൽറ്റ വേരിയന്റ് കൂടുതൽ അപകടകാരിയാണെന്നും എയിംസ് മേധാവി പറഞ്ഞു.