സംസ്ഥാനത്ത് 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവ് ഇറങ്ങി. മുന്‍ഗണന നിബന്ധനയില്ലാതെ 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും കുത്തിവെയ്പ് നൽകണമെന്നാണ് ഉത്തരവിലുള്ളത്. മറ്റ് രോഗങ്ങളുള്ളവർക്ക് പ്രതിരോധ കുത്തിവെപ്പിന് മുൻഗണന നൽകുമെന്ന് ഉത്തരവില്‍ പറയുന്നു.
18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിൻ നൽകുമെന്നാണ് പുതിയ വാക്സിൻ നയം. നേരത്തെ 45 ന് മുകളിലുള്ളവർക്ക് മാത്രമാണ് സൗജ്യന്യമായി വാക്സിൻ നൽകിയിരുന്നത്. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് നയത്തിൽ മാറ്റം വരുത്തിയത്. നേരത്തെ കേന്ദ്രസർക്കാറിന്റെ വാക്സിൻ നയത്തെ സുപ്രീം കോടതി വിമർശിച്ചിരുന്നു. ഇതും നയം മാറ്റത്തിന് കാരണമായി.
പുതിയ വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഈ വർഷം ഡിസംബർ മാസത്തിനകം പരമാവധി ആളുകൾക്ക് വാക്സിൻ നൽകാനാണ് കേന്ദ്ര സർക്കാറിന്റെ ശ്രമം. പ്രതിദിനം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന് വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട 343, ഇടുക്കി 275, വയനാട് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
1,03,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,27,24,272 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,236 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 566 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1313, കൊല്ലം 1112, എറണാകുളം 1081, മലപ്പുറം 1073, കോഴിക്കോട് 1026, പാലക്കാട് 627, തൃശൂര്‍ 937, കാസര്‍ഗോഡ് 663, ആലപ്പുഴ 644, കണ്ണൂര്‍ 516, കോട്ടയം 409, പത്തനംതിട്ട 333, ഇടുക്കി 262, വയനാട് 240 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.