കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ഇന്ന് ഓലമടൽ സമരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നുള്ള ഓലയും മടലും ഇട്ട് അതിന്റെ മുകളിലിരുന്ന് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കാനാണ് തീരുമാനം. തെങ്ങിൽ നിന്ന് വീഴുന്ന ഓല കൂട്ടിയിട്ടാൽ പിഴയീടാക്കാനുള്ള ഉത്തരവിലാണ് വേറിട്ട പ്രതിഷേധം.
ചവറു സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും പിഴയീടാക്കുന്നത് നിർത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് എല്ലാ ദ്വീപുകളിലും ഒരേസമയം സമരം നടത്തുന്നത്. എന്നാൽ ഓലമടൽ കത്തിക്കരുതെന്നും റോഡിൽ ഇറങ്ങി സമരം നടത്തരുതെന്നും മുന്നറിയിപ്പുണ്ട്.
ഒരിടവേളയ്ക്കു ശേഷം ആണ് സേവ് ലക്ഷദീപ് ഫോറം സമരത്തിന് ആഹ്വാനം ചെയ്യുന്നത്. അഡ്മിനിസ്ട്രേറ്റർ വന്നപ്പോൾ ഉണ്ടായ സമരങ്ങൾക്കു ശേഷം പിന്നീട് പുതിയ സമരത്തിന് ആഹ്വാനം നൽകിയിരുന്നില്ല. അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ എത്തിയപ്പോൾ ദ്വീപ് ജനത ഒന്നടങ്കം കരിദിനം ആചരിച്ചു. പിന്നീടുള്ള ഉള്ള ഓരോ ദിവസവും അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെ സമരപരിപാടികളും നടന്നു.
അതേസമയം, അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കാൻ കൂടുതൽ ദ്വീപുകളിൽ ഇന്ന് നോട്ടീസ് നൽകിയേക്കും. കടൽ തീരത്ത് നിന്നും 20 മീറ്ററിനുള്ളിലുള്ള വീടുകളും ശുചിമുറികളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്നാണ് ഡെപ്യൂട്ടി കലക്ടറുടെ നിർദേശം. കവരത്തി, സുഹലി ദ്വീപ് നിവാസികൾക്കാണ് ഡെപ്യൂട്ടി കലക്ടർ നോട്ടീസ് നൽകിയിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ അതായത് ഈ മാസം 30നുള്ളിൽ നിർമാണങ്ങൾ പൊളിച്ചുനീക്കണം എന്നാണ് നോട്ടീസിലെ നിർദേശം.