ബാംഗ്ലൂര്‍: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും യാത്രാ നിയന്ത്രണമേര്‍പ്പെടുത്തി കര്‍ണാടക. കര്‍ണാടകയിലേക്ക് പോകുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. വിമാനം, റോഡ്, റെയില്‍വേ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. എന്നാല്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പരിശോധനഫലം ആവശ്യമില്ല.
ചികിത്സാ സംബന്ധമായി കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് ഇളവുകള്‍ അനുവദിക്കും. ഇടക്കിടെ സംസ്ഥാനത്ത് വന്നുപോകുന്ന വ്യാപാരികളും, വിദ്യാർത്ഥികളും രണ്ടാഴ്ച കൂടുമ്പോൾ പരിശോധന കൃത്യമായി നടത്തണം. കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കര്‍ണാടകാ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ഇതോടൊപ്പം അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗ്, ചാമരാജ്നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കേരളത്തില്‍ ഇന്നലെ 12,868 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ 50 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 13,359 കൊവിഡ് മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, മരണനിരക്ക് രേഖപ്പെടുത്തുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും, യഥാര്‍ത്ഥ മരണനിരക്ക് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ മൂന്നിരട്ടിയോളം വരുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.