കര്‍ണാടകയിലും കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ തിരിച്ചറിയാന്‍ മുദ്ര പതിപ്പിക്കുന്നു. മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവരുടെയും കയ്യിൽ മുദ്ര പതിപ്പിക്കുന്നതെന്ന് കർണാടക സർക്കാർ അറിയിച്ചു. മുദ്ര കുത്തപ്പെടുന്നവര്‍ വീടുകളിലേക്കു പോകാതെ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. മഹാരാഷ്ട്രയിലും നേരത്തെ സമാനമായ രീതിയില്‍ മുദ്ര പതിപ്പിച്ചിരുന്നു. ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശം ലഭിച്ചവര്‍ പുറത്തിറങ്ങാതിരിക്കാനാണ് ഇടതു കൈപ്പത്തിയില്‍ 'ഹോം ക്വാറന്റീന്‍' എന്നെഴുതിയ സീല്‍ ചെയ്യുന്നത്.
അതിനിടെ, നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ 31 വരെ നീട്ടുകയാണെന്നും കർണാടക സർക്കാർ അറിയിച്ചു. ഇതുവരെ 14 പേർക്കാണ് കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തു 10 പേർക്ക് കോവിഡ് ബാധിച്ചു. മുദ്ര പതിപ്പിക്കുന്നത് വഴി നിരീക്ഷണത്തിലുള്ള 14 ദിവസവും ഇവര്‍ വീടുകളില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിൽ നിന്നും നേരിട്ടു വീട്ടിലേയ്ക്കു പോകാൻ ആരെയും അനുവദിക്കില്ല. വിദേശികളടക്കം എല്ലാവരും ആശുപത്രികളിലും ഹോട്ടലുകളിലുമായി 14 ദിവസം ഐസലേഷനിൽ കഴിയണം. വിദേശികളുടെ കയ്യിലും മുദ്ര പതിപ്പിക്കും.